മലപ്പുറം: പരാതിയുമായി എത്തിയ ആളുടെ മൊബൈൽ ഫോൺ വിട്ടുനൽകുന്നതിന് കൈക്കൂലി വാങ്ങിയ സിപിഒക്ക് സസ്പെൻഷൻ.
മൊബൈൽ ഫോൺ വിട്ടുതരാൻ 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ വിലപേശി 5000 രൂപയിൽ എത്തി. കുറച്ചു പണം നേരിട്ടും ബാക്കി പണം ഗൂഗിൾ പേ വഴിയുമാണ് വാങ്ങിയത്.
പെരിന്തൽമണ്ണയിലെ സ്പായുടെ ഗൂഗിൾ പേ അക്കൗണ്ട് വഴിയാണ് പൊലീസുകാരൻ പണം വാങ്ങിയത്. മലപ്പുറം പെരിന്തൽമണ്ണ സ്റ്റേഷനിലെ സിപിഒ വിപിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് സിപിഒ വിപിൻ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയത്. തുടർന്നാണ് നടപടി.
പെരിന്തൽമണ്ണ സ്റ്റേഷനിൽ പരാതിയുമായി എത്തിയ രണ്ടുപേരിൽ ഒരാളുടെ മൊബൈൽ ഫോൺ വിപിൻ വാങ്ങിവെക്കുകയായിരുന്നു. മൊബൈൽ ഫോൺ തിരിച്ചു തരണമെങ്കിൽ ഒരാഴ്ച കഴിഞ്ഞിട്ട് വരൂ എന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു ചെന്നപ്പോഴാണ് ഫോൺ വിട്ടുതരാൻ 25,000 രൂപ ആവശ്യപ്പെട്ടത്. പിന്നീട് വിലപേശൽ നടത്തി 5000 രൂപയിലേക്ക് എത്തി. 2000 രൂപ ആ സമയത്ത് തന്നെ നേരിട്ട് വാങ്ങി. ബാക്കി തുക തൊട്ടടുത്ത ദിവസം തന്നെ നൽകണം എന്നായിരുന്നു നിർദ്ദേശം.
പണം നൽകാത്തതിനെ തുടർന്ന് പൊലീസുകാരൻ പരാതിക്കാരെ ബന്ധപ്പെടുകയും ഗൂഗിൾ പേ വഴി പണം നൽകണം എന്ന് ആവശ്യപ്പെട്ട് ഒരു നമ്പർ നൽകുകയും ചെയ്തു.
ആ നമ്പറിലേക്ക് ബാക്കി വരുന്ന 3000 രൂപ ഇയാൾ അയച്ചു. പിന്നീട് പരാതിക്കാർ നടത്തിയ അന്വേഷണത്തിലാണ് പണം നൽകിയ നമ്പർ പെരിന്തൽമണ്ണയിലെ ഒരു സ്പായുടേതാണെന്ന് തിരിച്ചറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
