കൊല്ലം: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി നിലവിൽ വന്നതോടെ കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ ജോലിഭാരം ഇരട്ടിയായെങ്കിലും കളക്ഷൻ ബത്തയിൽ വൻ വർദ്ധനവ്. സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നൽകുന്ന 'സീറോ ടിക്കറ്റ്' നിരക്കുകൂടി കണക്കാക്കിയാണ് ജീവനക്കാർക്ക് കളക്ഷൻ ബത്ത അനുവദിക്കുന്നത്. ഇതോടെ മുൻപ് ദിവസം 150 മുതൽ 200 രൂപ വരെ ബത്ത ലഭിച്ചിരുന്ന ജീവനക്കാർക്ക് ഇപ്പോൾ 300 രൂപ വരെ പ്രതിദിന ബത്തയായി ലഭിക്കുന്നുണ്ട്.
സ്ത്രീകൾക്ക് നൽകുന്ന സീറോ വിലയുള്ള ടിക്കറ്റുകളിൽ അവർ യാത്ര ചെയ്യുന്ന സ്ഥലവും യാത്രാനിരക്കും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. നൽകേണ്ട തുക പൂജ്യമാണെങ്കിലും സാധാരണ ടിക്കറ്റിലെ മറ്റെല്ലാ വിവരങ്ങളും ഇതിലുണ്ട്. രണ്ടാഴ്ചയിലൊരിക്കലാണ് തൊഴിലാളികൾക്ക് ഈ കളക്ഷൻ ബത്ത വിതരണം ചെയ്യുന്നത്. എന്നാൽ പദ്ധതി തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും ആദ്യഘട്ടത്തിലെ ബത്ത തുക ഇതുവരെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ഒരു സർവീസിലെ ആകെ കളക്ഷൻ 14,000 രൂപയ്ക്ക് മുകളിലായാൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഒരു ശതമാനം വീതമാണ് ബത്തയായി ലഭിക്കുക. പദ്ധതി ആരംഭിച്ചതോടെ കൊല്ലം-പത്തനംതിട്ട പോലുള്ള പ്രധാന ചെയിൻ സർവീസുകളിൽ പ്രതിദിന കളക്ഷൻ 30,000 രൂപയിലേക്ക് വരെ ഉയർന്നിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ബസുകളിലെ ടിക്കറ്റ് റോളിന്റെ ഉപയോഗവും കുത്തനെ കൂടി. മുൻപ് ഒരു ദിവസം പരമാവധി മൂന്ന് ടിക്കറ്റ് റോൾ മാത്രം ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ചെണ്ണം വരെയാണ് ഉപയോഗിക്കുന്നത്.
മുൻപ് പരമാവധി 750 ടിക്കറ്റുകൾ വരെ മാത്രം വിറ്റിരുന്ന ലോക്കൽ/ചെയിൻ ബസുകളിൽ ഇപ്പോൾ പ്രതിദിനം 1400-ലേറെ ടിക്കറ്റുകളാണ് വിറ്റഴിയുന്നത്. കൂടുതൽ തുക ബത്തയായി ലഭിക്കുമെന്നത് ആശ്വാസകരമാണെങ്കിലും, വലിയ തിരക്കുള്ള റൂട്ടുകളിൽ ജോലിഭാരം താങ്ങാനാകാത്ത വിധം വർദ്ധിക്കുകയാണെന്നാണ് കണ്ടക്ടർമാരും ഡ്രൈവർമാരും വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
