തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസ് പുതുക്കിയപ്പോൾ ചട്ടങ്ങൾ ലംഘിച്ച് 'MLA' എന്ന വിശേഷണം കൂടി ഉൾപ്പെടുത്തി മോട്ടോർ വാഹനവകുപ്പ്.
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളിലെ അപേക്ഷകന്റെ പേര് അതേപടി ലൈസൻസിൽ നൽകണമെന്ന കർശന നിയമം നിലനിൽക്കെയാണ് മന്ത്രിയുടെ കാര്യത്തിൽ ഈ വിട്ടുവീഴ്ച.
അംഗീകൃത മെഡിക്കൽ ബിരുദമുള്ള ഡോക്ടർമാർക്ക് മാത്രമാണ് പേരിനൊപ്പം ബിരുദം ചേർക്കാൻ നിലവിൽ അനുമതിയുള്ളത്. അഞ്ചുവർഷത്തെ നിശ്ചിത കാലാവധിയുള്ള പദവികൾ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ ഉൾപ്പെടുത്താൻ പാടില്ലെന്ന വ്യവസ്ഥയും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്.
ലൈസൻസ് രേഖകൾ പ്രകാരം 1966-ൽ ജനിച്ച ഗണേഷ് കുമാറിന്, 18 വയസ്സ് തികയുന്നതിന് മുൻപ് തന്നെ (1984-ൽ) ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായും വിവരങ്ങൾ പുറത്തുവന്നു. അന്ന് അദ്ദേഹത്തിന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന കാലത്താണ് തിരുവനന്തപുരം ആർ.ടി. ഓഫീസിൽ നിന്ന് ബൈക്കിന്റെയും കാറിന്റെയും ലൈസൻസുകൾ ലഭിച്ചത്.
ലൈസൻസ് പുതുക്കേണ്ട സമയമാവാതെതന്നെ മന്ത്രിയെന്ന നിലയിൽ സെക്രട്ടേറിയറ്റിലെ ഓഫീസ് അഡ്രസ് കിട്ടാൻ 2024 നവംബർ നാലിന് അദ്ദേഹം ലൈസൻസിലെ മേൽവിലാസം മാറ്റിയിട്ടുണ്ട്. താത്കാലിക വിലാസമായി ഓഫീസ് വിലാസം നൽകുന്നത് നിയമവിധേയമാണെങ്കിലും, പേരിനൊപ്പം എം.എൽ.എ എന്ന് ചേർക്കുന്നത് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
