ഡൽഹി: ഇന്ത്യൻ റെയിൽവേ നാല് സംസ്ഥാനങ്ങളിലായി 736 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് തീവണ്ടി ഗതാഗത സുരക്ഷ, സിഗ്നലിങ് സംവിധാനങ്ങൾ, വൈദ്യുതീകരണ ലൈനുകളുടെ ശേഷി കൂട്ടൽ, റോഡ് കണക്റ്റിവിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനായി റെയിൽവേ മന്ത്രാലയം തുക അനുവദിച്ചത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'കവച്' (Kavach) സുരക്ഷാ സംവിധാനം സ്ഥാപിക്കൽ, റെയിൽവേ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് ഇന്റർലോക്കിങ്, റോഡ് ഓവർ ബ്രിഡ്ജ് നിർമാണം എന്നിവയാണ് പ്രധാന പദ്ധതികൾ.
പദ്ധതികളുടെ ഭാഗമായി ഉത്തർപ്രദേശിലെ നോർത്ത് ഈസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലുള്ള ലഖ്നൗ ഡിവിഷനിലെ 607.7 റൂട്ട് കിലോമീറ്ററിൽ 'കവച് 4.0' നടപ്പിലാക്കുന്നതിനായി 252 കോടി രൂപ അനുവദിച്ചു. ചുവപ്പ് സിഗ്നലുകൾ മറി കടന്ന് ട്രെയിനുകൾ പോകുന്നത് തടയാൻ സ്വയം ബ്രേക്ക് പ്രയോഗിക്കുന്ന കവച് സംവിധാനം അപകടങ്ങൾ ഒഴിവാക്കാൻ ഏറെ സഹായകരമാണ്.
ഇതുകൂടാതെ മഹാരാഷ്ട്രയിലെ സെൻട്രൽ റെയിൽവേ സോളാപൂർ ഡിവിഷനിലെ ഏഴ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് സിഗ്നലിങ് സംവിധാനം സ്ഥാപിക്കുന്നതിന് 209 കോടി രൂപയും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ സൗത്ത് കോസ്റ്റ് റെയിൽവേയ്ക്ക് കീഴിലുള്ള സാവല്യാപുരം-ഗുണ്ടൂർ സെക്ഷനിലെ (73 റൂട്ട് കിലോമീറ്റർ) ഇലക്ട്രിക് ട്രാക്ഷൻ സിസ്റ്റം 1x25 kV-ൽ നിന്ന് 2x25 kV ആയി ഉയർത്തുന്നതിനായി 142 കോടി രൂപ വകയിരുത്തി. ഗുജറാത്തിലെ വെസ്റ്റേൺ റെയിൽവേ ഉധ്ന-ഉകായ് സോങ്ഗഡ് സെക്ഷനിലെ ലെവൽ ക്രോസിംഗ് നമ്പർ 53-ന് പകരം നാലുവരി റോഡ് ഓവർ ബ്രിഡ്ജ് (ROB) നിർമിക്കാൻ 133.22 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി ചെലവ് പങ്കിട്ടാണ് ഈ മേൽപ്പാലം നിർമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
