തൃശൂര്‍: മിണാലൂര്‍ ബൈപാസ് റോഡിലെ സെലക്ട് ദര്‍ബാര്‍ റസ്റ്ററന്റില്‍ ചിക്കന്‍ചില്ലിയോടൊപ്പം നല്‍കിയ നാരങ്ങയില്‍ നീരു കുറഞ്ഞുപോയെന്ന നിസ്സാര കാരണത്തെച്ചൊല്ലി ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹോട്ടല്‍ ഉടമ സുഹൈബിന്റെ (40) മുന്‍വശത്തെ രണ്ടു പല്ലുകള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റ് അടര്‍ന്നുപോയി. പരിക്കേറ്റ സുഹൈബിനെ ആദ്യം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തടയാന്‍ ശ്രമിച്ച സുഹൃത്ത് റഷീദിനും (40) ഹോട്ടലിലെ അഞ്ച് ജീവനക്കാര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.
വൈകിട്ട് നാല് മണിയോടെ എരുമപ്പെട്ടി ഭാഗത്തുനിന്നെത്തിയ രണ്ട് യുവാക്കളാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ചിക്കന്‍ചില്ലിക്കൊപ്പം കിട്ടിയ നാരങ്ങയില്‍ നീര് പോരെന്ന് പറഞ്ഞ് കൗണ്ടറില്‍ തര്‍ക്കമുണ്ടാക്കിയ യുവാക്കള്‍, പിന്നീട് അടുക്കളയിലായിരുന്ന ഉടമ സുഹൈബിനോടും കയര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തുംതള്ളിനൊടുവില്‍, കൂടുതല്‍ ആളുകളുമായി തിരിച്ചെത്തി കണക്കുതീര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരും മടങ്ങിയത്.
ഒരു മണിക്കൂറിനുള്ളില്‍ ഏഴംഗ സംഘം ഹോട്ടലിലെത്തുകയും സുഹൈബിനെ തിരഞ്ഞുപിടിച്ച് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തലയ്ക്ക് ലക്ഷ്യമാക്കിയുള്ള അടിയേറ്റാണ് സുഹൈബിന്റെ മുഖത്തും ചുണ്ടിലും ഗുരുതരമായി പരുക്കേറ്റത്. സുഹൈബിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റഷീദിന്റെ കൈകാലുകള്‍ക്ക് അടിയേറ്റത്. സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
