പിറവം: എറണാകുളം പിറവത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു. പിറവം നഗരസഭയിലെ പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ ക്രിസ്റ്റി ജോണ്‍, ഭര്‍തൃമാതാവ് ലിസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ക്രിസ്റ്റിയുടെ ഭര്‍തൃപിതാവ് ജോയിയെ പിറവം പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തി വീട്ടില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കാറുള്ള ജോയി, സംഭവദിവസവും മദ്യപിച്ചെത്തി ലിസിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് കറിക്കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ക്രിസ്റ്റിക്ക് കുത്തേറ്റത്. അക്രമം തടയുന്നതിനിടെ ലിസിയുടെ കൈയ്ക്കും പരിക്കേറ്റു.
വയറിന് ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റിയുടെ മുറിവില്‍ ഒന്‍പത് തുന്നിക്കെട്ടുകളുണ്ട്. അമിതമായി രക്തം വാര്‍ന്ന നിലയില്‍ ക്രിസ്റ്റിയെ ആദ്യം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ലിസി പിറവത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതി ജോയിയെ പൊലീസ് പിന്നീട് നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
