ദുബൈ: പാസ്പോര്‍ട്ട്, വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ യുഎഇയില്‍ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളേക്കുറിച്ച് ജാഗ്രതപാലിക്കണമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്കി.
പാസ്പോര്‍ട്ട്, വിസ, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, രാജ്യത്തിന് പുറത്തുപോകാനുള്ള എക്സിറ്റ് പാസ്, എമിറേറ്റ്സ് ഐഡി, തൊഴില്‍സംബന്ധമായ രേഖകള്‍ തുടങ്ങിയവയുടെ മറവില്‍ തട്ടിപ്പ് നടക്കുന്നുണ്ട്.
ഇത്തരം രേഖകള്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും പാസ്പോര്‍ട്ട്, വിസ, എമിറേറ്റ്സ് ഐഡി തുടങ്ങിയ രേഖകളും സ്വന്തമാക്കുന്ന ആസൂത്രിത സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.
വിരലടയാളം, കണ്ണ്, മുഖം തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ എന്നിവയെല്ലാം സംഘം ശേഖരിക്കും. ഈ രേഖകളും വിവരങ്ങളും ഉപയോഗിച്ച് ബാങ്കുകളില്‍ അക്കൗണ്ട് എടുക്കുകയോ വായ്പയെടുക്കുകയോ ക്രെഡിറ്റ് കാര്‍ഡ് വാങ്ങുകയോ ചെയ്യും.
അനധികൃത പണമിടപാടിനും ഇത്തരം രേഖകള്‍ ഉപയോഗിക്കും. ഇതോടെ, കേസ്, പിഴ, ട്രാവല്‍ ബാന്‍, ജയില്‍ശിക്ഷ തുടങ്ങി പലവിധത്തിലുള്ള നിയമക്കുരുക്കിലും ആളുകള്‍ വീണുപോകുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്കി.
ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ വിരലടയാളവും മുഖം, കണ്ണ് തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കാറില്ല. ഇത്തരത്തിലുള്ള വിവരങ്ങള്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണം. 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ 00971 5430 90571 എന്ന നമ്പറില്‍ വാട്സ് ആപ്പ് വഴിയോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
