മധ്യപ്രദേശ്: ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങളില്‍ നിന്നും ജീവന് രക്ഷിച്ച്, കഴുത്തില്‍ ഇരുമ്പ് ചങ്ങലയുമായി യുവതി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. മംഗീബായ് തന്‍വാര്‍ എന്ന യുവതിയാണ് ഭര്‍തൃവീട്ടിലെ നരകയാതനകളില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് പൊലീസിന് മുന്നിലെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സര്‍ദാര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തു.
മദ്യപാനിയായ സര്‍ദാര്‍ സിങ് യുവതിയെ നിരന്തരം അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. പീഡനം സഹിക്കവയ്യാതെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മംഗീബായിയെ ഇയാള്‍ വഴിയില്‍ വെച്ച് പിടികൂടി തിരികെ എത്തിച്ചു. തുടര്‍ന്ന് ഒളിച്ചോടാതിരിക്കാന്‍ കഴുത്തില്‍ ഇരുമ്പ് ചങ്ങലയിട്ട് വീടിനുള്ളിലെ തൂണില്‍ പൂട്ടിയിടുകയായിരുന്നു. ഇതിനുപുറമേ ഗ്യാസ് സ്റ്റൗവില്‍ ഇരുമ്പ് വടി പഴുപ്പിച്ച് യുവതിയുടെ അരക്കെട്ടിലും തുടയിലും ഇയാള്‍ ക്രൂരമായി പൊള്ളിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഭര്‍ത്താവ് പുറത്തുപോയ സമയത്താണ് മംഗീബായ് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തിയത്. കയ്യില്‍ കിട്ടിയ ഒരു കല്ല് ഉപയോഗിച്ച് നിരന്തരം അടിച്ച് അവര്‍ ചങ്ങലയിലെ പൂട്ട് തകര്‍ത്തു. എന്നാല്‍ പൂട്ട് തകര്‍ത്തെങ്കിലും കഴുത്തില്‍ കുടുങ്ങിയ ചങ്ങലയും വലിയ പൂട്ടും സ്വയം മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന ചങ്ങലയുമായി കൂരിരുട്ടില്‍ ആറ് കിലോമീറ്ററോളം നടന്നാണ് മംഗീബായ് ഖില്‍ച്ചിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. രാത്രി പത്ത് മണിയോടെ സ്റ്റേഷനിലെത്തിയ യുവതിയുടെ അവസ്ഥ കണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പോലും ഞെട്ടിപ്പോയി.
ഉടന്‍ തന്നെ പൊലീസ് ഇടപെട്ട് യുവതിയുടെ കഴുത്തിലെ ചങ്ങല അറുത്തുമാറ്റുകയും അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വൈദ്യ പരിശോധനയില്‍ യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും ഗുരുതരമായ പൊള്ളലുകളും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയായ സര്‍ദാര്‍ സിങ്ങിനെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
