ബെംഗളൂരു: ബെംഗളൂരുവിൽ ആറുവയസ്സുകാരിയായ വെണ്ണിലയുടെ ദുരൂഹമരണം അതിക്രൂരമായ കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ആൺസുഹൃത്തും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ ജി.എൻ. മോഹനെ പോലീസ് അറസ്റ്റ് ചെയ്തു.
കാറിനുള്ളിൽ ഐസ്ക്രീം വീണതിനെത്തുടർന്നുണ്ടായ പ്രകോപനത്തിൽ പ്രതി കുട്ടിയെ ക്രൂരമായി മർദിക്കുകയും വായയും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ദാവണഗെരെ സ്വദേശിയായ പ്രവീണിന്റെയും അഭിഭാഷകയായ പ്രിയങ്കയുടെയും മകൾ വെണ്ണില മാർച്ച് 24-നാണ് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നത്. പ്രവീണും പ്രിയങ്കയും ഈ വർഷമാദ്യം വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. മൂത്തമകൾ പ്രവീണിനൊപ്പവും രണ്ടാമത്തെ മകളായ വെണ്ണില പ്രിയങ്കയ്ക്കൊപ്പവുമായിരുന്നു താമസം.
വിവാഹമോചനത്തിന് പിന്നാലെ പ്രിയങ്ക തന്റെ പഴയ കോളേജ് സുഹൃത്തായ മോഹനുമായി ബെംഗളൂരുവിലെ ആഡംബര വില്ലയിൽ ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു. മോഹൻ തന്റെ ഭാര്യയെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചാണ് പ്രിയങ്കയ്ക്കൊപ്പം താമസിച്ചിരുന്നത്.
കൊലപാതകത്തിലേക്ക് നയിച്ച സംഭവം:
മാർച്ച് 24-ന് പ്രിയങ്കയും മകളും മോഹനും ഒന്നിച്ച് ഷോപ്പിങ്ങിനും തുടർന്ന് ഹൊസ്കോട്ടിലേക്ക് ഭക്ഷണം കഴിക്കാനും പോയിരുന്നു. അവിടെനിന്ന് ബിരിയാണിയും ഐസ്ക്രീമും വാങ്ങി തിരികെ കാറിൽ മടങ്ങുന്നതിനിടെ വെണ്ണിലയുടെ കൈയിലുണ്ടായിരുന്ന ഐസ്ക്രീം കാറിലെ സീറ്റിലും മാറ്റിലും വീണു. ഇതിൽ പ്രകോപിതനായ മോഹൻ, മറ്റൊരു ഐസ്ക്രീം വേണമെന്ന് ആവശ്യപ്പെട്ട് കരഞ്ഞ കുട്ടിയുടെ വയറ്റിൽ കൈമുട്ടുകൊണ്ട് തുടരെ ഇടിക്കുകയായിരുന്നു.
തുടർന്ന് കരച്ചിൽ നിർത്താനായി കുട്ടിയുടെ വായും മൂക്കും ബലമായി പൊത്തിപ്പിടിച്ചു. ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്കേറ്റ പരിക്കും കാരണമാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. കാറിൽ നടത്തിയ ഫൊറൻസിക് പരിശോധനയിലും ഇതിന്റെ തെളിവുകൾ ലഭിച്ചു.
മകളുടെ മരണത്തിൽ തുടക്കം മുതലേ സംശയം പ്രകടിപ്പിച്ച പിതാവ് പ്രവീൺ നൽകിയ പരാതിയിലാണ് പോലീസ് ശാസ്ത്രീയ അന്വേഷണം നടത്തിയത്. സംഭവം നടന്ന് ഒളിവിൽ പോയ മോഹനെ ജൂൺ 4-നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതിയായ കുട്ടിയുടെ അമ്മ പ്രിയങ്ക നിലവിൽ ഒളിവിലാണ്, ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
