കൊച്ചി: നടി ലക്ഷ്മിപ്രിയക്കും കാൻ മീഡിയ ചാനലിനുമെതിരായ പരാതിയിൽ നടപടി സ്വീകരിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് നടി അൻസിബ ഹസ്സൻ. പാലാരിവട്ടം എസ്എച്ച്ഒ അല്ലാതെ മറ്റൊരു ഉദ്യോഗസ്ഥനെ കേസ് ഏൽപ്പിക്കണമെന്നാണ് അൻസിബയുടെ ആവശ്യം.
ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അൻസിബ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് പരാതിയിൽ പറയുന്നു. ലക്ഷ്മിപ്രിയക്കും കാൻ മീഡിയ ചാനലിനുമെതിരെ ജൂൺ 26നായിരുന്നു അൻസിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോയിലെ പരാമർശങ്ങൾ തികച്ചും അശ്ലീലവും ഒരു സ്ത്രീ എന്ന നിലയിൽ തന്റെ അന്തസിനെയും മര്യാദയെയും തകർക്കുന്നതും പൊതുസമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നതുമാണെന്നും അൻസിബ പറഞ്ഞിരുന്നു.
ലക്ഷ്മിപ്രിയക്കും യൂട്യൂബ് ചാനലിനുമെതിരെ പരാതി നൽകിയ ശേഷം പാലാരിവട്ടം എസ്എച്ച്ഒയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അൻസിബ പറയുന്നു. തനിക്കെതിരായ തെറ്റായ ഉള്ളടക്കം കൂടുതൽ പ്രചരിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു. വീഡിയോ പ്രചരിക്കുന്നത് തന്റെ പ്രശസ്തിക്കും അന്തസ്സിനും കോട്ടം വരുത്തുന്നതായും പറഞ്ഞു.
എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ എസ്എച്ച്ഒ തയ്യാറായില്ല. യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്താനുള്ള അവസരമാണ് എസ്എച്ച്ഒ ഒരുക്കി നൽകുന്നതെന്നും അൻസിബ ആരോപിക്കുന്നു. എസ്എച്ച്ഒയുടെ നടപടി മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്ന് അൻസിബ പറയുന്നു. ഇ-മെയിൽ വഴിയായിരുന്നു അൻസിബ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
