കണ്ണൂര്‍: പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ എത്തിയത് ബുധനാഴ്ചയാണെന്ന് പൊലീസ് കണ്ടെത്തി. തളിപ്പറമ്പിലെ പ്രമുഖ ലോഡ്ജിലാണ് ഇയാള്‍ രണ്ട് ദിവസം തങ്ങിയത്. ഇയാള്‍ക്ക് താമസസൗകര്യവും മറ്റ് സഹായങ്ങളും ചെയ്ത് നല്‍കിയത് സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഒളിവില്‍ കഴിയുന്ന ഈ രണ്ട് സഹായികളെയും കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം അര്‍ജുന്‍ ആയെങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൊലീസ് വേഗത്തിലാക്കി. ഇയാളുടെ പൂര്‍ണ്ണ കേസ് ഹിസ്റ്ററി അടങ്ങിയ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ തയ്യാറാക്കി നല്‍കും. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ മുഖേന ജില്ലാ കളക്ടര്‍ക്കാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കമ്മീഷണറുടെ ശുപാര്‍ശയും കേസ് വിവരങ്ങളും പരിശോധിച്ച ശേഷം ജില്ലാ കളക്ടറായിരിക്കും കാപ്പ ചുമത്തുന്നതില്‍ അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാനത്തുടനീളം ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും അമര്‍ച്ച ചെയ്യുന്നതിനായുള്ള ഓപ്പറേഷന്‍ ഗ്രിപ്പ് ശക്തമായി മുന്നോട്ടുപോകുകയാണ്. ഗുണ്ടകളുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനൊപ്പം ഇവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളുടെ ഉറവിടവും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഗുണ്ടാവിരുദ്ധ ഓപ്പറേഷനുകളുടെ വിവരങ്ങള്‍ ദിവസേന പരസ്യപ്പെടുത്തേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീക്കങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി നടത്തി കുറ്റവാളികളെ വലയിലാക്കാനാണ് പൊലീസിന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
