കുമ്പള: രാത്രിയുടെ മറവിൽ തട്ടുകടകൾ കേന്ദ്രീകരിച്ച് യുവാക്കൾ സംഘം ചേരുന്നത് ലഹരി ഉപയോഗത്തിലേക്കും അപകടങ്ങളിലേക്കും നയിക്കുന്നതായി പോലീസ്. കുമ്പള, ബന്തിയോട്, ഉപ്പള, ചേവാർ തുടങ്ങിയ മേഖലകളിൽ രാത്രി 12-ന് ശേഷം ചായകുടിക്കാനെന്ന വ്യാജേന എത്തുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ചായകുടി പലപ്പോഴും ലഹരി ഇടപാടുകൾക്കുള്ള മറയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അയൽസംസ്ഥാനമായ കർണാടകയിൽ രാത്രികാല തട്ടുകടകൾക്ക് സമയപരിധിയും നിയന്ത്രണവും ഏർപ്പെടുത്തിയതോടെ, അവിടെ നിന്നുള്ള യുവാക്കൾ കൂട്ടത്തോടെ തലപ്പാടിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും എത്തുന്നതായും റിപ്പോർട്ടുകളുണ്ട്. രാത്രി വൈകിയും പുലർച്ചെയുമുള്ള ഇത്തരം സംഘംചേരലുകൾ പ്രദേശവാസികൾക്കും വലിയ തലവേദനയാകുന്നുണ്ട്.
കഴിഞ്ഞദിവസം മംഗളൂരുവിൽനിന്ന് ആറു ബൈക്കുകളിലായി ബന്തിയോടെത്തിയ 11 അംഗ സംഘം അപകടത്തിൽപ്പെട്ടിരുന്നു. യുവാക്കളുടെ ബൈക്ക് പിക്കപ്പിലിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരു യുവാവ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ചേവാറിൽ രാത്രി ചായകുടിക്കാനെത്തിയ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നുവെങ്കിലും, നടപടിയെ പിന്തുണച്ച് സിപിഎം ഉൾപ്പെടെയുള്ള സംഘടനകൾ പ്രകടനം നടത്തി. പോലീസിന്റെ കർശന നിലപാടിനെ പൊതുസമൂഹം സ്വാഗതം ചെയ്യുകയാണ്.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെയും അനാവശ്യമായി രാത്രി പുറത്തിറങ്ങുന്ന യുവാക്കൾക്കെതിരെയും പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
