കൽപ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ആളുകളിൽ കേരള ബാങ്കിന്റെ ചൂരൽമല, മേപ്പാടി ശാഖകളിൽ വായ്പ ഉള്ളവരുടെ വായ്പ എഴുതിത്തള്ളുന്നതിന് 12.08.2024-ന് ചേർന്ന ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു.
തീരുമാനത്തിന്റെ ആദ്യപടിയായി 9 വായ്പകളിൽ 6.36 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളുകയുണ്ടായി. തുടർന്ന് സമഗ്രമായ വിവരങ്ങൾ റവന്യൂ വകുപ്പിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനമാക്കി ബാക്കി വായ്പകളും എഴുതിത്തള്ളാൻ ബാങ്ക് തീരുമാനിച്ചു.
നാളിതുവരെ 385.87 ലക്ഷം രൂപ വരുന്ന വായ്പകൾ എഴുതിത്തള്ളാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പട്ടിക ചുവടെ ചേർക്കുന്നു.
വിവിധ വിഭാഗങ്ങൾ വായ്പയുടെ എണ്ണം വായ്പ തുക (ലക്ഷത്തിൽ)
മരണപ്പെട്ടവർ 10 6.63
വീട് നഷ്ടപ്പെട്ടവർ 69 139.54
സ്ഥലം നഷ്ടപ്പെട്ടവർ 18 40.53
സ്ഥാപനം നഷ്ടപ്പെട്ടവർ 15 50.05
തൊഴിൽ നഷ്ടപ്പെട്ടവർ 40 65.53
കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടവർ 16 37.51
വഴിയും യാത്രാ സൗകര്യങ്ങളും നഷ്ടപ്പെട്ടവർ 11 28.38
കൃഷി നഷ്ടപ്പെട്ടവർ 3 9.96
മറ്റുള്ളവ 25 7.75
ആകെ 207 385.87
മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ അയൽക്കൂട്ടങ്ങളുടെ അംഗങ്ങൾക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെയുള്ള പുതിയ കൺസ്യൂമർ/പേഴ്സണൽ വായ്പ പദ്ധതി നടപ്പിലാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്ത് നൽകുന്ന കുടുംബശ്രീ അംഗങ്ങൾക്കാണ് ഈ വായ്പ പദ്ധതി പ്രകാരം വായ്പകൾ നൽകുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്ക് ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതരായ കേരള ബാങ്കിന്റെ വായ്പക്കാരുടെ വായ്പകൾ എഴുതിത്തള്ളാനുള്ള തീരുമാനമെടുത്ത ആദ്യ ബാങ്കാണ് കേരള ബാങ്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്