തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച തീരുമാനം എക്സൈസ് വകുപ്പിനെയോ എക്സൈസ് മന്ത്രിയെയോ അറിയിക്കാതെയായിരുന്നുവെന്ന സൂചന. ധനകാര്യ വകുപ്പാണ് നേരിട്ട് നികുതി ഘടന നിശ്ചയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. നേർപകുതിയോളം നികുതി കുറച്ച നടപടിയിൽ യുഡിഎഫിനകത്തും അഭിപ്രായഭിന്നതയുണ്ടെന്ന സൂചനകളുമുണ്ട്.
അതേസമയം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ സംസ്ഥാനത്തിന്റെ മദ്യനയത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടന്നിട്ടില്ല എന്നാണ് വിവരം. ഇതുസംബന്ധിച്ച മാധ്യമപ്രശ്നങ്ങൾക്ക് ബജറ്റിന് ശേഷം വിശദീകരിക്കാമെന്നായിരുന്നു എക്സൈസ് മന്ത്രി എം. ലിജുവിന്റെ പ്രതികരണം. എന്നാൽ ബജറ്റിൽ ഏറെ ശ്രദ്ധ നേടിയ പ്രഖ്യാപനങ്ങളിലൊന്നായി വീര്യം കുറഞ്ഞ മദ്യത്തിനുള്ള പുതിയ നികുതി ഘടന ഉൾപ്പെടുകയായിരുന്നു.
ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇതിനു പിന്നിൽ വലിയ അഴിമതിയുണ്ടെന്നായിരുന്നു പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ് തുടങ്ങിയവരുടെ ആരോപണം.
ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി ഘടനപ്രകാരം,
0.5 ശതമാനം മുതൽ 10 ശതമാനം വരെ ആൽക്കഹോൾ ഉള്ള മദ്യത്തിന് 120 ശതമാനം വിൽപ്പന നികുതി ഈടാക്കും.
10 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ ഉള്ള ഉൽപ്പന്നങ്ങൾക്ക് 175 ശതമാനം വിൽപ്പന നികുതി ആയിരിക്കും.
ബിയറും വൈനും ഒഴികെയുള്ള, 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ഉൽപ്പന്നങ്ങളെയാണ് ‘ലോ ആൽക്കഹോളിക് ബിവറേജസ്’ എന്ന പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സർക്കാരിന്റെ മദ്യനയം സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ, ധനകാര്യ വകുപ്പ് നേരിട്ട് നികുതി ഘടന പ്രഖ്യാപിച്ചത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. എക്സൈസ് വകുപ്പിന്റെ അറിവില്ലാതെയാണോ തീരുമാനം എടുത്തത്, അല്ലെങ്കിൽ വകുപ്പിനകത്തുതന്നെ ഏകോപനക്കുറവുണ്ടോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
