തിരുവനന്തപുരം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായ വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.
കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ ജനിച്ച സ്റ്റീഫൻ പിന്നീട് കുടുംബത്തോടൊപ്പം വെള്ളത്തൂവലിലേക്ക് കുടിയേറി. കർഷക കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ വളർച്ച. പിതാവിന്റെ പാത പിന്തുടർന്നാണ് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് എത്തിയത്. പാർട്ടി പിളർപ്പിന് പിന്നാലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ സജീവമായി. തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രധാനികളിൽ ഒരാളായിരുന്നു അദ്ദേഹം.
നാളുകളോളം ഒളിവിൽ കഴിഞ്ഞാണ് സ്റ്റീഫൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. 1971-ൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കൊലക്കേസ് ഉൾപ്പെടെ 18 കേസുകളിൽ പ്രതിയായിരുന്നു. പിന്നീട് ജയിലിലിരിക്കെയാണ് നക്സൽ രാഷ്ട്രീയം ഉപേക്ഷിച്ചത്.
“പാകതവരാത്ത ചെറുപ്പത്തിലെ ആവേശമായിരുന്നു വിപ്ലവം” എന്ന് പിന്നീട് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തിൽ സുവിശേഷ പ്രവർത്തനത്തിലും സജീവമായി. വെള്ളത്തൂവൽ സ്റ്റീഫന്റെ വിയോഗത്തോടെ കേരളത്തിലെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സംഭവബഹുലമായ ഒരു കാലഘട്ടത്തിനാണ് അന്ത്യം കുറിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
