കണ്ണൂർ: തെരുവുനായകളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നു. 2017 മുതലുള്ള പരാതികൾ പരിഗണിക്കുന്നതിനായി കണ്ണൂർ ജില്ലയിലെ ആദ്യ സിറ്റിങ് ഇന്ന് നടക്കും. ജില്ലയിൽ ഇതുവരെ നഷ്ടപരിഹാരത്തിനായി ആയിരത്തിലേറെ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.
കേരളത്തിൽ തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ 15.02 ലക്ഷം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
2024-ൽ 3.17 ലക്ഷം പേർക്ക് കടിയേറ്റപ്പോൾ, 2025-ൽ അത് 3.69 ലക്ഷമായി ഉയർന്നു. കണ്ണൂർ ജില്ലയിൽ മാത്രം തീർപ്പാക്കാനുള്ളത് 1,083 പരാതികളാണ്. നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന കാര്യം പലർക്കും അറിയാത്ത സാഹചര്യവുമുണ്ട്.
നേരത്തെ സുപ്രീം കോടതി നിർദ്ദേശപ്രകാരം റിട്ടയേർഡ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. നിലവിൽ, നഷ്ടപരിഹാരം ശുപാർശ ചെയ്യുന്നതിനായി കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്‌ട്രേ ഡോഗ് വിക്ടിം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ ജില്ലയിലെ ആദ്യ സിറ്റിംഗാണ് ഇന്ന് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
