സ്വന്തം ഉടലിലേയ്ക്കു നോക്കാതെയാണ്
നൃത്തം പഠിച്ചിട്ടില്ലാത്ത
ഒരുവൾ
സ്വയം മറന്ന്
നൃത്തം ചെയ്യാൻ തുടങ്ങിയത്.
അപകർഷതയുടെ
മൗനമുറഞ്ഞ
തടാകങ്ങളിൽനിന്ന്
അരൂപികൾ ഉയർന്നുവന്ന്
പാടാനും കൊട്ടാനും തുടങ്ങി.
കണ്ണാടിയിലെന്നപോലെ
പരസ്പരം നോക്കിച്ചിരിക്കുന്ന
കാൽഞരമ്പുകൾ
അടയാളപ്പെടുകയും
മറയുകയും ചെയ്തുകൊണ്ടിരുന്നു.
തൂവൽപോലെ മിനുത്ത
കവിളുകളുടെയും
ചുരുങ്ങി വിടരുന്ന
കണ്ണുകളുടെയും
തുടുത്ത ചുണ്ടിന്റെയും
നീണ്ട മൂക്കിന്റെയുമെല്ലാം
സ്ഥാനം
വക്രിച്ചുപോയിരുന്നു.
ചുറ്റിപ്പിടിച്ചിരുന്ന
കൈകൾ
അയഞ്ഞുപോയത്
നോക്കി നിൽക്കേ
കണ്ടു,
വൃക്ഷങ്ങൾക്കിടയിൽനിന്ന്
തമ്മിൽ പിണയാനാകാത്ത
നിഴലുകൾ
പിൻമാറുന്നു.
ഏഴാംകടലിൽനിന്നൊരിരമ്പം
ഓടിവന്ന്
കാതിലൊട്ടി.
പ്രാണൻ
ഉള്ളിൽ പ്രത്യക്ഷമായി!
കൂമ്പിപ്പോയ
അടരുകളോരോന്നായി
വിടർന്നു.
ശാന്തസമുദ്രത്തിൽനിന്നും
ഉപ്പുലായനി
കരയിലേയ്ക്ക്
അടിച്ചങ്ങു കയറി,
കുന്നോളമെത്തി മടങ്ങി.
അപകടം പിടിച്ച
ഒരു ദ്വീപിൽനിന്ന്
പ്രയാസപ്പെട്ട്
നീന്തിക്കയറിയ സുഖം.
രാക്ഷസന്റെ
ദേശത്തുനിന്ന്,
അരുമകളായ
പറവകൾക്ക്
ഇരുട്ടിന്റെ പഴുതിലൂടെ
രക്ഷപ്പെടാനാകാതെ
എത്ര നാളിങ്ങനെ
കഴിയാനാകും?
ഉടുപ്പിന് പാകമായ
ഉടലളവുകളുടെ
ഉടമ്പടിയെ
പുരാപ്രദർശനത്തിനു
വച്ചശേഷം,
ഇടംവലം നോക്കാതെ
ഊരു വെടിഞ്ഞ്,
വെളിച്ചപ്പെട്ട്
കായഭാര ലേശമില്ലാതെ
അറിഞ്ഞുറഞ്ഞ്
ആടുന്നതു മുതൽ
അതിനു കഴിയും.
എങ്കിൽ,
താമസമെന്തിന്,
വരൂ,തുടങ്ങാം
നമുക്ക്
ആനന്ദനൃത്തം!
മീരാബെൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
