കൊച്ചി: മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു കോടതി. പറവൂർ ചേന്ദമംഗലം സ്വദേശിയായ രാമകൃഷ്ണൻ (60) നെയാണ് ശിക്ഷിച്ചത്. പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
രണ്ട് ലക്ഷം രൂപ പിഴയും ഇയാൾക്ക് ചുമത്തിയിട്ടുണ്ട്. 2017 സെപ്റ്റംബർ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിൽ ഗിൽസൻ (54) കൊല്ലപ്പെടുകയും സഹോദരനായ ജിൻറോ (45)ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജിൻറോയെ ആക്രമിച്ചതിനും രാമകൃഷ്ണന് മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും കൂടി വിധിച്ചു. ഈ ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കാമെന്ന് കോടതി വ്യക്തമാക്കി. പിഴ തുകയിൽ നിന്ന് 1.5 ലക്ഷം രൂപ ഗിൽസന്റെ കുടുംബത്തിനും 50,000 രൂപ ജിൻറോയ്ക്കും നൽകാനും കോടതി നിർദേശിച്ചു.
ഇതിനുപുറമേ, കേസിലെ രണ്ടാം പ്രതിയായ വർഗീസിന് മൂന്ന് മാസം തടവും പിഴയും വിധിച്ചപ്പോൾ, മൂന്നാം പ്രതിയായ തമ്പിയെ കോടതി വെറുതെ വിട്ടു.
വഴി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗോതുരുത്തിലെ ഒരു തറവാട് സ്ഥലത്തിലൂടെ വഴിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കും മുമ്പ് തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വിഷയത്തിൽ വടക്കേക്കര പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
