തിരുവനന്തപുരം: തലസ്ഥാനത്തെ സ്പാകളില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി ഉണ്ടാവുമെന്ന് മേയര്‍ വി.വി രാജേഷ്. അറിയിപ്പിന് പിന്നാലെ സ്റ്റാച്യുവില്‍ പ്രവര്‍ത്തിക്കുന്ന സ്പാ സെന്റര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അടപ്പിച്ചു. സെക്രട്ടേറിയറ്റിന് എതിര്‍വശത്ത് പ്രവര്‍ത്തിച്ചിരുന്ന സ്പര്‍ശന്‍ എന്ന സ്പായാണ് അടപ്പിച്ചത്.
സ്പായില്‍ ജോലി തേടിയെത്തിയ യുവതിക്ക് നേരേ മോശം പെരുമാറ്റം ഉണ്ടായതായി മേയര്‍ തന്നെയാണ് ഞായറാഴ്ച രാവിലെ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് വൈകുന്നേരത്തോടെ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും പൂട്ടിക്കുകയും ആയിരുന്നു.
തിരുവല്ലയില്‍ സ്പാ ജീവനക്കാരിക്ക് നേരേയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ സ്പാകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നും സ്പാ ലൈസന്‍സിന്റെ മറവില്‍ ഒരുവിധത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുവദിക്കില്ലെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. സ്പാ കേന്ദ്രങ്ങളുടെ മറവില്‍ ക്രോസ് മസാജും(സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കും പുരുഷന്മാര്‍ സ്ത്രീകള്‍ക്കും മസാജ് ചെയ്യുന്ന രീതി) മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചതെന്ന് മേയര്‍ വി.വി രാജേഷ് അറിയിച്ചു.
നഗരത്തില്‍ 200ലധികം സ്പാ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കൃത്യമായ കണക്കെടുക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല സ്പാ സെന്ററുകളില്‍ അംഗീകൃത മസാജറും ഡോക്ടറും വേണമെന്നാണ് നിബന്ധന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
