തിരുവനന്തപുരം: നവംബർ 16 ന് ആരംഭിച്ച ശബരിമല തീർഥാടനകാലം ഒരു മാസം പിന്നിടുമ്പോൾ അയ്യപ്പദർശനപുണ്യം നേടിയത് 2681460 ഭക്തർ. ഡിസംബർ 16 വൈകിട്ട് 8 മണിവരെയുള്ള കണക്ക്പ്രകാരമാണിത്. വിവിധ കാനനപാതകളിലൂടെ എത്തുന്ന ഭക്തരുടെ എണ്ണവും ഇക്കൊല്ലം വർധിച്ചു. അഴുതക്കടവ്-പമ്പ വഴി 46690 ഭക്തരും സത്രം വഴി 74473 പേരും സന്നിധാനത്തെത്തി.
പമ്പയിൽ നിന്ന് ശബരിമലയിലെത്തിയവരുടെ എണ്ണം 2560297 ആണ്. സത്രം വഴി ശരാശരി 4000 പേരാണ് അയ്യപ്പസന്നിധിയിലെത്തുന്നത്. ഒരു മാസം പൂർത്തിയാകുന്ന ഡിസംബർ 16 ന് ആകെ 66289 ഭക്തരാണ് (വൈകിട്ട് 8 മണിവരെയുള്ള കണക്ക്) മലചവിട്ടിയത്. ഡിസംബർ 8 നാണ് ഏറ്റവും അധികം പേരെത്തിയത് - 101,844 പേർ. നവംബർ 24 നും ഭക്തരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞിരുന്നു - 100,867.
അയ്യപ്പ ദർശനത്തിനായി കാനനപാത വഴി എത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി കൃത്യതയാർന്ന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വനംവകുപ്പിന്റെ പാണ്ടിത്താവളം സെക്ഷൻ ഓഫീസർ ബി. ശിവപ്രസാദ് പറഞ്ഞു. സത്രം, ഉപ്പുപാറ, കഴുതക്കുഴി, പാണ്ടിത്താവളം എന്നിങ്ങനെ നാല് സെക്ഷനുകളാണ് സത്രം വഴിയുള്ള കാനനപാതയിലുളളത്. സത്രം, ഉപ്പുപാറ പോയിന്റുകളിൽ പോലീസും വനം വകുപ്പുമാണ് തീർഥാടകരെ കയറ്റിവിടുന്നത്. ബാക്കി പോയിന്റുകളിൽ സുരക്ഷാ ചുമതല പൂർണമായും വനം വകുപ്പിനാണ്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, വാച്ചർമാർ, എക്കോ ഗാർഡുകൾ തുടങ്ങിയവരാണ് സുരക്ഷാ ചുമതല നിർവഹിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്ന് ഭക്തർക്ക് സംരക്ഷണം നൽകുന്നതിനായി റൈഫിളുകളുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. കൂടാതെ കാനന പാതയിലൂടെ എത്തുന്ന ഭക്തരുടെ സഹായത്തിന് ഫയർ ഫോഴ്‌സിന്റെയും എൻഡിആർഎഫിന്റെയും ദേവസ്വത്തിന്റെയും സ്‌ട്രെച്ചർ സംഘവും സജ്ജമാണ്.
പെരിയാർ വെസ്റ്റ് ഡിവിഷന്റെ കീഴിലുള്ള പമ്പ റേഞ്ചും അഴുത റേഞ്ച് ഉദ്യോഗസ്ഥരും യോജിച്ചാണ് കാനനപാത വഴിയുള്ള ഭക്തരുടെ തീർഥാടന യാത്രയിലെ സുരക്ഷ ഏകോപിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
