മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂർ മണ്ഡലം നിലനിർത്താൻ അപ്രതീക്ഷിത നീക്കങ്ങളുമായി എൽഡിഎഫ്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ.എം ഷാഫിയെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് എൽഡിഎഫ് ക്യാമ്പിൽ നീക്കങ്ങൾ നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഷാഫിയുമായി ഇടത് നേതാക്കൾ പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് വിവരം. എന്നാൽ എൽഡിഎഫിന്റെ വാഗ്ദാനത്തോട് ഷാഫി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന. ഷാഫി വഴങ്ങാത്ത പക്ഷം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനെ താനൂരിൽ പരീക്ഷിക്കാനും എൽഡിഎഫ് ആലോചിക്കുന്നുണ്ട്.
മണ്ഡലത്തിലെ നിലവിലെ എംഎൽഎയും മന്ത്രിയുമായ വി. അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റിയതിൽ പ്രാദേശിക പ്രവർത്തകർക്കിടയിൽ അതൃപ്തി പുകയുന്നതിനിടെയാണ് ഈ പുതിയ നീക്കം. കഴിഞ്ഞ രണ്ട് തവണയും അബ്ദുറഹിമാനിലൂടെ താനൂർ പിടിച്ചടക്കിയ എൽഡിഎഫിന് ഇത്തവണയും അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കാനായിരുന്നു താൽപ്പര്യം.
എന്നാൽ താനൂരിൽ തുടരാൻ താൽപ്പര്യമില്ലെന്നും തിരൂർ വേണമെന്നുമുള്ള അബ്ദുറഹിമാന്റെ കടുത്ത നിലപാടിന് മുന്നിൽ നേതൃത്വം വഴങ്ങുകയായിരുന്നു. മണ്ഡലത്തിൽ സുപരിചിതനായ ഒരു ലീഗ് നേതാവിനെ തന്നെ കൊണ്ടുവന്ന് ഈ പ്രതിസന്ധി മറികടക്കാമെന്നാണ് ഇടത് കണക്കുകൂട്ടൽ.
അതേസമയം, മലപ്പുറത്തെ മറ്റൊരു മണ്ഡലമായ വള്ളിക്കുന്നിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഐഎൻഎല്ലിന്റെ സീറ്റായ ഇവിടെ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ വള്ളിക്കുന്നിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
