തിരുവനന്തപുരം: അനിശ്ചിതമായി നീളുന്ന തിരുവനന്തപുരം മെട്രോ റെയിലിൻ്റെ അലൈൻമെൻ്റ് വീണ്ടും മാറ്റാൻ സർക്കാർ നിർദേശം. നിലവിലുള്ള റൂട്ടിൽ നിന്ന് വെട്ടിക്കുറക്കാനാണ് നീക്കം.
തിരക്കേറിയ കഴക്കൂട്ടം ജങ്ഷനുസമീപത്തുനിന്ന് മെട്രോ തുടങ്ങുന്നത് പരിശോധിക്കാൻ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ തയ്യാറാക്കിയ അലൈൻമെൻ്റ് പ്രകാരം പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപമാണ് മെട്രോ ടെർമിനൽ നിർമിക്കേണ്ടത്.
എന്നാൽ, കഴക്കൂട്ടം ടെക്‌നോപാർക്കിനു സമീപം മെട്രോ ടെർമിനലും ഷണ്ടിങ് യാർഡും നിർമിക്കുന്ന തരത്തിൽ അലൈൻമെൻ്റ് പുതുക്കാൻ ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ടെക്‌നോപാർക്കിന് സമീപം അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
പള്ളിപ്പുറത്ത് ടെക്നോസിറ്റിക്കും ബയോപാർക്കിനും ഡിജിറ്റല്‍ സർവകലാശാലയ്ക്കും സമീപത്തായിരുന്നു പഴയ ടെർമിനലിന് സ്ഥലം കണ്ടെത്തിയത്. നഗരത്തിലെ തിരക്കിലേക്കു കടക്കാതെതന്നെ മെട്രോയില്‍ സഞ്ചരിക്കാവുന്നതരത്തിലായിരുന്നു അലൈൻമെന്റ്.
മെട്രോ റെയിലിന്റെ ഒന്നാംഘട്ടം ടെക്നോപാർക്കുമുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയാക്കാനാണ് നിർദേശം. രണ്ടുമാസത്തിനുള്ളില്‍ പുതിയ റൂട്ടിന്റെ സാധ്യത പരിശോധിച്ച് റിപ്പോർട്ട് നല്‍കാനാണ് കെ.എം.ആർ.എലിനെ ചുമതലപ്പെടുത്തിയത്.പള്ളിപ്പുറംമുതല്‍ കഴക്കൂട്ടംവരെ മെട്രോ ലൈൻ കടന്നുപോകേണ്ടത് ദേശീയപാതയിലൂടെയാണ്. ഇതില്‍ അഞ്ചുകിലോമീറ്ററോളം എലവേറ്റഡ് പാതയായതിനാല്‍ ഉയരത്തില്‍ തൂണുകള്‍ നിർമിക്കേണ്ടിവരും.
കിള്ളിപ്പാലംമുതല്‍ നെയ്യാറ്റിൻകരവരെയാണ് മെട്രോയുടെ രണ്ടാംഘട്ടമായി പരിഗണിച്ചിരുന്നത്. ഇതിനുപകരം പാളയത്തുനിന്ന് കുടപ്പനക്കുന്നുവരെയുള്ള സാധ്യതകള്‍ പരിശോധിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്