തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കിഫ്ബി പദ്ധതികള്‍ താളം തെറ്റിയെന്ന് ആരോപിച്ച് റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കിഫ്ബി റോഡുകളില്‍ ടോള്‍ കൊണ്ടുവരാനുള്ള നീക്കം സഭയില്‍ ഉന്നയിച്ച അദ്ദേഹം കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്നും ആരോപിച്ചു. കിഫ്ബി പരാജയപ്പെട്ട മാതൃകയാണെന്നു ചൂണ്ടിക്കാണിച്ച റോജി എം. ജോണ്‍ കിഫ്ബി ബാധ്യത ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. കിഫ്ബി പദ്ധതികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ കിഫ്ബി ടോളിന്‍റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ സഭയില്‍ പറഞ്ഞു. ദേശീയപാത വികസനത്തിന് കിഫ്ബിയില്‍ നിന്നാണ് പണം നല്‍കിയതെന്ന് വ്യക്തമാക്കിയ ധനമന്ത്രി കിഫ്ബിയ്ക്ക് വരുമാനദായക പദ്ധതികള്‍ വേണമെന്നാണ് നിലപാടെന്നും സഭയെ അറിയിച്ചു.
നാഷണല്‍ ഹൈവേ അതോറിറ്റി എല്ലാ നിർമ്മാണവും ടോള്‍ പിരിച്ചാണ് ചെയ്യുന്നതെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. കിഫ്ബിക്ക് ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയൊന്നുമില്ല. കേന്ദ്രത്തിനൊപ്പം നിലപാടെടുത്ത് കേരളം കൊടുത്ത കേസ് തോല്‍പ്പിക്കരുത്. ഡ്രിപ്പും ബൂസ്റ്റും കൊടുത്ത് ബിജെപിയെ വളർത്തുന്നത് പ്രതിപക്ഷമാണെന്നും മന്ത്രി വിമർശിച്ചു.
ധനകാര്യ മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംസാരിച്ച പ്രതിപക്ഷ നേതാവ് കിഫ്ബിയെ ഓഡിറ്റ് ചെയ്താല്‍ ഒരു വെള്ളാനയെന്ന് ബോധ്യപ്പെടുമെന്ന് പറഞ്ഞു. നിയമനവും ശമ്ബളവും പരിശോധിക്കപ്പെടണം. കിഫ്ബിയില്‍ ഇരുന്ന് ഓരോരുത്തരും എത്ര രൂപയാണ് ശമ്ബളം വാങ്ങുന്നത്. കിഫ്ബി സംസ്ഥാനത്തിനും ബജറ്റിനും ബാധ്യത. കിഫ്ബിക്കായി 50 ശതമാനം തുക പ്ലാനില്‍ നിന്നും കട്ട് ചെയ്യേണ്ടി വന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്