കൊച്ചി: ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് വിവാദത്തിൽ ഒന്നാം സമ്മാനം നൽകുന്നതിന് തടസമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഒന്നാം സമ്മാനത്തുക ലഭിച്ച ടിക്കറ്റിന്റെ ഉടമസ്ഥത അവകാശപ്പെട്ട് പിറവം സ്വദേശി സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു.
20 കോടി രൂപയുടെ ഒന്നാം സമ്മാനത്തുകയ്ക്ക് രണ്ട് പേർ അവകാശവാദം ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്. പിറവം പാഴൂർ സ്വദേശിയും വിരമിച്ച എഎസ്‌ഐയുമായ കെ.കെ. സജിമോൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് സമ്മാനത്തുക താൽക്കാലികമായി തടഞ്ഞുവച്ചിരുന്നു.
ജനുവരി 24ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് സജിമോൻ അവകാശവാദം ഉന്നയിച്ചത്. എന്നാൽ അതേ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ച് ടിക്കറ്റ് ഹാജരാക്കിയിരുന്നു. ടിക്കറ്റ് നേരിട്ട് ഹാജരാക്കിയ വ്യക്തിക്കാണ് സമ്മാനത്തുക നൽകേണ്ടതെന്ന് ഹൈക്കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.
സജിമോന്റെ വാദം
പൊലീസിൽ നിന്ന് വിരമിച്ചതിന് ശേഷം ട്രാവലർ സർവീസ് നടത്തിവരുന്ന സജിമോന്റെ വാഹനത്തിൽ ശബരിമല ദർശനത്തിനായി വിശാഖപട്ടണം സ്വദേശികൾ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെ അവർ ഒരു നെയ്പാത്രം വാഹനത്തിൽ മറന്നുവച്ചുവെന്നാണ് സജിമോൻ പറയുന്നത്.
താൻ വാങ്ങിയ ലോട്ടറി ടിക്കറ്റ് ആ നെയ്പാത്രത്തിന്റെ അടിയിൽ പോയിരുന്നുവെന്നും, പിന്നീട് പാത്രം കൊറിയർ വഴി വിശാഖപട്ടണത്തിലേക്ക് അയച്ചപ്പോൾ ടിക്കറ്റും അബദ്ധത്തിൽ അതിനൊപ്പമുപോയെന്നും സജിമോൻ കോടതിയിൽ വാദിച്ചു.
കൂടാതെ, മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ വാങ്ങിയ ടിക്കറ്റിന്റെ പിൻവശത്ത് സ്വന്തം വിലാസം എഴുതി ഒപ്പിട്ടിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല. ടിക്കറ്റ് ഹാജരാക്കിയ വ്യക്തിക്കാണ് നിയമപരമായി സമ്മാനത്തുക ലഭിക്കേണ്ടതെന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
