കൊല്ലം: കൊച്ചിയില്‍ മറിഞ്ഞ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടയ്നറുകളില്‍ മൂന്നെണ്ണം കൊല്ലം നീണ്ടകര തീരത്തടിഞ്ഞു. രാവിലെ നാലോടെയാണ് ആദ്യ കണ്ടെയ്നര്‍ ആലപ്പാട് തീരത്തടിഞ്ഞത്. അഞ്ചോടെ നീണ്ടകര പരിമണം ഭാഗത്താണ് മൂന്ന് സെറ്റ് കണ്ടെയ്നറുകള്‍ കണ്ടെത്തിയത്. തീരത്തടിഞ്ഞവ തുറന്ന അവസ്ഥയില്‍ ഉണ്ടെങ്കിലും സാധനങ്ങളൊന്നും കണ്ടെത്താനായില്ല. ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തുണ്ട്.
കണ്ടെയ്നറുകളില്‍ ഒന്ന് ആലപ്പാട് ചെറിയഴീക്കല്‍ തീരത്തടിഞ്ഞിരുന്നു. ഇതും കാലിയായ അവസ്ഥയിലായിരുന്നു. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കല്‍ സിഎഫ്‌ഐ ഗ്രൗണ്ടിന് സമീപം കടലില്‍ കണ്ടെയ്‌നര്‍ കണ്ടത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു. ഉടന്‍ അധികൃതരെ വിവരം അറിയിച്ചു. കളക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മുങ്ങിയ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കരതൊട്ടാല്‍ കസ്റ്റംസ് കസ്റ്റഡിയിലെടുക്കും. കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്‌നറുകളില്‍ 73 എണ്ണവും കാലിയാണ്. 13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുണ്ടെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍. ബാക്കി എന്തൊക്കെയാണുള്ളതെന്ന വിവരം പുറത്തുവന്നിട്ടില്ല. കസ്റ്റംസ് നിയമമനുസരിച്ച് ഈ കണ്ടെയ്‌നറുകള്‍ ഒഴുകി കേരളതീരം തൊട്ടാല്‍ കസ്റ്റംസിനാണ് പിന്നെ പൂര്‍ണ ഉത്തരവാദിത്വം. കണ്ടെയ്‌നറുകളില്‍ പലതും കേരള തീരത്ത് ഇറക്കാനുള്ളതല്ലെന്നാണ് സൂചന. എങ്കില്‍പ്പോലും എവിടെയാണോ കരതൊടുന്നത് ആ നിമിഷംമുതല്‍ അവിടത്തെ കസ്റ്റംസിന്റെ ചുമതലയിലേക്ക് വരും.
തീരുവ അടയ്ക്കാതെ കൊണ്ടുവന്നിട്ടുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. ഇതില്‍ നിന്ന് ചരക്കുകള്‍ മാറ്റുന്നത് നിയമവിരുദ്ധമാണ്. കണ്ടെയ്‌നറുകള്‍ കണ്ടെത്താനും നിരീക്ഷിക്കാനും കസ്റ്റംസ് മറൈന്‍ ആന്‍ഡ് പ്രിവന്റീവ് യൂണിറ്റുകളെ കേരള തീരത്ത് വിന്യസിച്ചിട്ടുണ്ട്. കരതൊടുന്നതനുസരിച്ച് സംഘമെത്തി കണ്ടെയ്‌നറുകള്‍ പരിശോധിക്കുകയും അപകടകരമല്ലാത്ത വസ്തുക്കളുള്ളത് കൊച്ചി തുറമുഖത്തേക്ക് എത്തിക്കും. ഇല്ലെങ്കില്‍ സമീപത്തെ കസ്റ്റംസ് ഓഫീസിന്റെ കസ്റ്റഡിയിലാകും.
കാര്‍ഗോയുടെ കസ്റ്റംസ് ഏജന്റിനെ വിളിച്ച് 'ബില്‍ ഓഫ് എന്‍ട്രി' അഥവാ കണ്ടെയ്‌നറുകളില്‍ എന്തൊക്കെയുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് പരിശോധിക്കും. എല്‍സ കപ്പലിന്റെ കാര്യത്തില്‍ എംഎസ്സി മെഡിറ്ററേനിയന്‍ ഷിപ്പിങ് തന്നെയാണ് ഏജന്റ്. ബില്ലില്‍ രേഖപ്പെടുത്താത്ത വസ്തുക്കള്‍ ഉണ്ടോയെന്നാണ് പ്രധാന പരിശോധന. ഇതിനെല്ലാം കപ്പല്‍ ഉടമകള്‍ നികുതിയടയ്ക്കേണ്ടി വരും. അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്