വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിശ്വാസികൾ മനസ്സാക്ഷി അനുസരിച്ച് വോട്ട് ചെയ്യണമെന്ന നിലപാട് ആവർത്തിച്ച് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. സഭയുടെ സ്ഥിരമായ നിലപാട് ഇതാണെന്നും, ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാൻ നിർദ്ദേശിക്കുന്നത് ശരിയല്ലെന്നും ആണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം എല്ലാ രാഷ്ട്രീയ പാർട്ടികളിലും സഭാംഗങ്ങൾ സജീവമാണെന്നും, എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളിൽ യാക്കോബായ വിശ്വാസികൾ സ്ഥാനാർത്ഥികളായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾക്ക് അനുസരിച്ച് വോട്ട് ചെയ്യുന്നതാണ് ഉചിതമെന്നും ബാവ പറഞ്ഞു.
ജനങ്ങൾക്ക് രാഷ്ട്രീയ ബോധവും അവബോധവും ഉണ്ടെന്നും, അവരുടെ തീരുമാനങ്ങളിൽ ഇടപെടാൻ സഭ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയ്ക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുന്ന സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത് വിശ്വാസികളുടെ വ്യക്തിപരമായ തീരുമാനമായി വിടുന്നതാണ് ശരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭാ തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി നടത്തിയ ഇടപെടൽ ആശ്വാസകരമായിരുന്നുവെങ്കിലും, നിയമപരമായ പരിഹാരം വൈകുന്നതിൽ ഒരു വിഭാഗത്തിന് അസന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയും ബസേലിയോസ് ജോസഫ് ബാവ പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
