ഡൽഹി: ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെ നാളത്തെ പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ. ശനിയും ഞായറും പൊതു അവധിയായതിനാൽ പണിമുടക്ക് ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടും.
ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായക ചതുർഥി അവധിയായതിനാൽ ബാങ്കിങ് സേവനങ്ങൾ നാല് ദിവസം വരെ മുടങ്ങാനിടയുണ്ട്. രണ്ടാംഘട്ട പണിമുടക്ക് 28, 29, 30 തീയതികളിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്കും കടക്കാനാണ് യൂണിയനുകളുടെ തീരുമാനം.
ബാങ്കുകളുടെ പ്രവർത്തനദിവസങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്ന ജീവനക്കാരുടെ ആവശ്യം കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. നിരവധി കക്ഷികളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.
ജീവനക്കാരുടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള പ്രകടനാധിഷ്ഠിത പ്രോത്സാഹന പദ്ധതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. 2024 മാർച്ചിൽ തന്നെ ബാങ്ക് മാനേജ്മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിവസം എന്ന നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ തുടർനടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയില്ല.
ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ ഉൾപ്പെടെ രാജ്യത്തെ ഏഴ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. യൂണിയൻ പ്രതിനിധികളും ലേബർ കമ്മിഷണറും തമ്മിലുള്ള അടുത്ത ചർച്ച ഒക്ടോബർ 15ന് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
