കാസർകോഡ്: ദിവസങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട തന്റെ മാല തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കാസർകോഡ് പൊയ്‌നാച്ചി പറമ്പ സ്വദേശിയായ ലക്ഷ്മി നിവാസിൽ എം. ഗീത.
നല്ലവനായ കള്ളൻ കൊണ്ടുപോയ മാല തന്റെ വീടിന്റെ വരാന്തയിൽ കണ്ടപ്പോൾ ഗീതയുടെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
ഒൻപത് ദിവസങ്ങൾക്ക് മുൻപ് കയ്യിൽ നിന്നും മാല നഷ്ടപ്പെട്ടതിന്റെ വിഷമത്തിലിരുന്ന ഗീതയ്ക്ക് മാലയ്‌ക്കൊപ്പം അതെടുത്തയാൾ ഒരു കത്തും കരുതിയിരുന്നു.
'മാല എന്റെ കൈകളിൽ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീൽ, ഒരു വിറയൽ. കുറേ ആലോചിച്ചു എന്തു ചെയ്യണം. ഇത് കെട്ടുതാലിയാണെന്ന സന്ദേശം വാട്‌സ്ആപ്പിൽ കണ്ടു. പിന്നെ തീരുമാനിച്ചു, ആരാന്റെ മുതൽ വേണ്ടെന്ന്. അങ്ങനെ അഡ്രസ് കണ്ടുപിടിച്ചു. എന്നെ പരിചയപ്പെടുത്താൻ താൽപര്യമില്ല. ഇത്രയും ദിവസം കയ്യിൽ വച്ചതിന് മാപ്പ്. വിഷമിപ്പിച്ചതിനും മാപ്പ്.' എന്നായിരുന്നു മാല തിരിച്ച് നൽകിയ ആൾ കുറിപ്പിൽ വ്യക്തമാക്കിയത്.
ഈ മാസം 4ന് വൈകീട്ട് പൊയ്‌നാച്ചിയിൽ നിന്ന് പറമ്പയിലേക്ക് ഭർത്താവ്, റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ വി ദാമോദരനൊപ്പം ബസിൽ പോയി തിരികെ വീട്ടിലെത്തിയപ്പോളാണ് 36 ഗ്രാം തൂക്കമുള്ള സ്വർണ മാല കാണാതായെന്ന് മനസിലാകുന്നത്.
മേൽപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്റെ പൊതുജനക്കൂട്ടായ്മ വാട്‌സ്ആപ് ഗ്രൂപ്പിൽ മാല നഷ്ടപ്പെട്ട വിവരം പങ്കുവച്ചിരുന്നു. ഇതേ തുടർന്നാണ് സന്ദേശം കണ്ടയാൾ മാല തിരികെ നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്