ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇലക്ട്രിക്കല്‍ സംവിധാനങ്ങളിലെ തകരാര്‍ കാരണമായോ എന്നറിയാന്‍ നിര്‍ണായക പരിശോധന നടത്തുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളിലാണ് പരിശോധന നടത്തുന്നത്. അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ വാല്‍ഭാഗം സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.
ടേക്ക് ഓഫിനായി നീങ്ങുമ്പോള്‍ വിമാനത്തിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ തകരാര്‍ മൂലമാണോ വാല്‍ഭാഗത്ത് തീപ്പിടിത്തമുണ്ടായത്, അതോ അപകടത്തിന് ശേഷമുണ്ടായ തീപിടിത്തം മാത്രമായിരുന്നോ ഇത് എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വിമാനം പറന്നുയരുന്നതിന് മുമ്പ് വൈദ്യുത തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഫ്‌ളൈറ്റ് സെന്‍സറുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും, അതിന്റെ ഫലമായി ഇന്ധന വിതരണം നിര്‍ത്താന്‍ വിമാനത്തിന്റെ എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റിന് (ECU) തെറ്റായ സന്ദേശം നല്‍കാനും സാധ്യതയുണ്ട്.
മാത്രമല്ല വിമാനത്തിന്റെ വാല്‍ഭാഗത്ത് എന്തോ സാങ്കേതിക പ്രശ്നമുണ്ടെന്ന് പൈലറ്റ് ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്ക് ശേഷം ടെക്നിക്കല്‍ ലോഗ് ബുക്കില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഈ പ്രശ്നം പരിഹരിച്ച് ക്ലിയറന്‍സ് കൊടുത്തതിന് ശേഷമാണ് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. ഇന്ധന വിതരണം 'കട്ട്-ഓഫില്‍' നിന്ന് 'റണ്ണിലേക്ക്' തിരികെ മാറിയതിന് ശേഷം ഓക്‌സിലറി പവര്‍ യൂണിറ്റും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ചു തുടങ്ങി. അഹമ്മദാബാദിലെ ചൂടുള്ള കാലാവസ്ഥയില്‍ ടേക്ക് ഓഫിന് കൂടുതല്‍ ശക്തി ലഭിക്കുന്നതിനായി ഇത് ഓണ്‍ ചെയ്തിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള എന്‍ഹാന്‍സ്ഡ് എയര്‍ബോണ്‍ ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ (EAFR) അഥവാ ബ്ലാക്ക് ബോക്‌സ് കത്തിയമര്‍ന്നിരുന്നു. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച്, എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഒരു സെക്കന്‍ഡിനുള്ളില്‍ 'റണ്‍' സ്ഥാനത്തുനിന്ന് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറിയപ്പോള്‍ രണ്ട് എഞ്ചിനുകളുടെയും പ്രവര്‍ത്തനം ഏതാണ്ട് ഒരേസമയം നിലച്ചു എന്ന് വ്യക്തമാണ്. ബ്ലാക്ക് ബോക്‌സിന് ഗുരുതര കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഡാറ്റ സാധാരണ മാര്‍ഗ്ഗങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്