ജയ്പൂര്‍: ചുമയ്ക്കുള്ള കഫ്സിറപ്പ് കഴിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. സികാര്‍ ജില്ലയിലാണ് സംഭവം. നിതീഷ് എന്ന അഞ്ചുവയസ്സുകാരനും സാമ്രാട്ട് ജാദവ് എന്ന രണ്ടുവയസ്സുകാരനുമാണ് മരിച്ചത്. കേസണ്‍ ഫാര്‍മ നിര്‍മിച്ച കഫ്സിറപ്പ് ആണ് കുട്ടികള്‍ക്ക് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. മരുന്ന് ഉപയോഗിച്ച പത്തോളം പേര്‍ ചികിത്സയില്‍ കഴിയുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം കഫ് സിറപ്പ് സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ ഒരു ഡോസ് കഴിച്ച ഡോക്ടറെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സികാര്‍ ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ താരാചന്ദ് യോഗിയാണ് മരുന്ന് സ്വയം പരീക്ഷിച്ചത്. മരുന്ന് കുടിച്ച ശേഷം ഭരത്പൂരിലേക്ക് കാറോടിച്ച് പോവുന്നതിനിടെയാണ് ഡോക്ടര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് എട്ടുമണിക്കൂറോളമായി കാറില്‍ അബോധാവസ്ഥയില്‍ കിടന്നു എന്നാണ് റിപ്പോര്‍ട്ട്.
സെപ്തംബര്‍ 30 ന് ആണ് അഞ്ച് വയസുകാരന്‍ മരുന്ന് ഉപയോഗം മൂലം മരിച്ചത്. മരുന്ന് കഴിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. ചിരാനയിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും എഴുതി നല്‍കിയ മരുന്നായിരുന്നു കുട്ടിക്ക് നല്‍കിയത്. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല, ഡോക്ടര്‍ നിര്‍ദേശിച്ച ഡോസ് മരുന്ന് കുടിച്ച ശേഷം തളര്‍ന്നുറങ്ങിയ കുട്ടി പിന്നീട് എഴുന്നേറ്റില്ലെന്നും മാതാപിതാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചുമയും പനിയും ബാധിച്ച് സെപ്തംബര്‍ 22-നാണ് രണ്ട് വയസുകാരന്‍ സാമ്രാട്ടിനെ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചത്. രണ്ട് സഹോദരങ്ങള്‍ക്കും സമാനമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കേസണ്‍ ഫാര്‍മ നിര്‍മിച്ച മരുന്നാണ് ഡോക്ടര്‍ ശുപാര്‍ശ ചെയ്തത്. മൂന്നു മക്കള്‍ക്കും മരുന്ന് കൊടുത്ത് അഞ്ചു മണിക്കൂറോളം അവര്‍ എഴുന്നേറ്റില്ല. രണ്ട് പേരെ എഴുന്നേല്‍പ്പിച്ചതോടെ ഛര്‍ദിച്ചു. സാമ്രാട്ട് അബോധാവസ്ഥയില്‍ തുടരുകയും ഭരത്പൂരിലുള്ള ആശുപത്രിയിലും ജയ്പൂരിലുള്ള ആശുപത്രിയിലും എത്തിച്ചെങ്കിലും മരണമടയുക ആയിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള എട്ട് കുട്ടികളെയാണ് രാജസ്ഥാനില്‍ സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവങ്ങള്‍ക്ക് പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാര്‍ സിറപ്പിന്റെ 22 ബാച്ചുകള്‍ വിലക്കുകയും മരുന്നിന്റെ വിതരണം മരവിപ്പിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്