വല്‍സാദ്: ജ്വല്ലറിയില്‍ മോഷണം നടത്താന്‍ കയറി ഒടുവില്‍ ജനക്കൂട്ടത്തിന്റെ
തല്ലുപേടിച്ച് രക്ഷപ്പടാനായി പൊലീസിനെത്തന്നെ സഹായത്തിനായി വിളിച്ച്
കള്ളന്മാര്. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ സഞ്ജന്‍ ഗ്രാമത്തില്‍
ബുധനാഴ്ച വൈകിട്ടാണ് സിനിമകളെപ്പോലും വെല്ലുന്ന ഈ വിചിത്ര സംഭവം നടന്നത്.
ദിനേശ് സോങ്കര്‍, വിപിന്‍ പഥക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
വാപി നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ബിജെ ജ്വല്ലറിയിലാണ്
ഇരുവരും മോഷണശ്രമം നടത്തിയത്. കടയുടെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ട
നാട്ടുകാര്‍ സംശയം തോന്നി തന്ത്രപൂര്‍വം ഷട്ടര്‍ പുറത്തുനിന്ന് താഴ്ത്തി
പൂട്ടുകയായിരുന്നു. ഇതോടെ മോഷ്ടാക്കള്‍ പൂര്‍ണ്ണമായും അകത്തു കുടുങ്ങി.
കടയ്ക്കുള്ളില്‍ ആളുണ്ടെന്ന് ഉറപ്പായതോടെ വടികളും മറ്റുമായി വന്‍
ജനക്കൂട്ടം പുറത്ത് തടിച്ചുകൂടി. നാട്ടുകാര്‍ ഷട്ടര്‍ തുറക്കാന്‍ ശ്രമം
തുടങ്ങിയതോടെ കള്ളന്മാര് ഭയന്നുവിറച്ചു. ജനക്കൂട്ടം കൈകാര്യം ചെയ്യുമെന്ന്
ഉറപ്പായതോടെ ഇവര്‍ അകത്തുനിന്ന് കട പൂട്ടുകയും ഒടുവില്‍ പൊലീസിന്റെ
ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുകയുമായിരുന്നു. 'സര്, ഞങ്ങള്‍
മോഷ്ടിക്കാന്‍ വന്നതാണ്. പക്ഷേ നാട്ടുകാര്‍ പുറത്തുനിന്ന് ഷട്ടര്‍ പൂട്ടി.
ദയവായി ഞങ്ങളെ രക്ഷിക്കണം' എന്നായിരുന്നു ഫോണ്‍ കോള്‍.
വിവരമറിഞ്ഞ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം ഷട്ടര്‍ തുറന്ന്
ഇരുവരെയും കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച ആഭരണങ്ങളും കവര്‍ച്ചയ്ക്കായി
ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ വിശദമായി
ചോദ്യം ചെയ്തുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
