ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷമായി ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാറാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്.
വിദ്യാഭ്യാസ മന്ത്രാലയവും ബ്യൂറോ ഓഫ് ഇമിഗ്രേഷനും (BoI) നൽകിയ കണക്കുകൾ പ്രകാരം വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് താഴെ പറയുന്ന രീതിയിലാണ്:
വർഷം വിദേശത്തേക്ക് പോയ വിദ്യാർത്ഥികൾ
2023 9.08 ലക്ഷം
2024 7.7 ലക്ഷം
2025 6.26 ലക്ഷം
വിദേശ പഠനം എന്നത് വ്യക്തിഗത താൽപ്പര്യമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. സാമ്പത്തിക ശേഷി, വിദ്യാഭ്യാസ വായ്പകളുടെ ലഭ്യത, വിദേശ രാജ്യങ്ങളിലെ ജീവിതശൈലിയോടുള്ള ആഭിമുഖ്യം, പ്രത്യേക പഠന ശാഖകളിലുള്ള താൽപ്പര്യം എന്നിവയാണ് പ്രധാനമായും വിദ്യാർത്ഥികളെ ഇതിന് പ്രേരിപ്പിക്കുന്നത്. സമ്പന്നരും സ്വാധീനശക്തിയുള്ളവരുമായ പ്രവാസികളെ രാജ്യത്തിന് മുതൽക്കൂട്ടായിട്ടാണ് സർക്കാർ കാണുന്നതെന്നും അവരുടെ അറിവും വൈദഗ്ധ്യവും ഇന്ത്യയുടെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിചേർത്തു.
ഇന്ത്യയിൽ തന്നെ ആഗോള നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 വഴി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. ഇതുവരെ 14 വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചു. ഇതിൽ 5 സർവകലാശാലകൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ (GIFT City) പ്രവർത്തിക്കാൻ അനുമതി നേടിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ വിദ്യാഭ്യാസ സംരംഭങ്ങൾ, ഗവേഷണ പ്രോത്സാഹനം എന്നിവയിലൂടെ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയെ ഒരു ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിലൂടെ കൂടുതൽ വിദ്യാർത്ഥികൾക്ക് രാജ്യത്ത് തന്നെ മികച്ച അവസരങ്ങൾ ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
