ചെന്നൈ: സനാതന ധർമത്തെക്കുറിച്ചുള്ള തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവും നടനുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി.
ഉദയനിധിയുടെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് തമിഴ്നാട്, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ബിഹാർ, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളില്‍ ഹർജികള്‍ ഏകീകരിക്കാൻ നല്‍കിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയത്.
ഭരണഘടനയുടെ 19(1)(എ), 25 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യന്റെയും മതസ്വാതന്ത്ര്യന്റെയും ദുരുപയോഗമാണ് ഉദയനിധിയുടേതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി പരിഗണിച്ചയുടൻ ജസ്റ്റിസ് ദത്ത സ്റ്റാലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയോട് അതൃപ്തി രേഖപ്പെടുത്തി.
ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സ്വന്തം മതവും വിശ്വാസവും പ്രചരിപ്പിക്കാനുള്ള അവകാശവും സുപ്രീം കോടതിയെ സമീപിക്കാനുള്ള പൗരൻ്റെ അവകാശവും ദുരുപയോഗം ചെയ്യുകയാണോയെന്ന് കോടതി ചോദിച്ചു.
"നിങ്ങൾ ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള നിങ്ങളുടെ അവകാശം ദുരുപയോഗം ചെയ്യുകയാണ്. ആർട്ടിക്കിൾ 25 ഉം ഉറപ്പുള്ള അവകാശത്തെ ദുരുപയോഗം ചെയ്യുന്നു. എന്നിട്ട് നിങ്ങള്‍ അനുച്ഛേദം 32 ഉപയോഗിക്കുന്നത് ശരിയാണോ?'' എന്നായിരുന്നു ജസ്റ്റിസ് ദത്തയുടെ പരാമർശം.
താൻ ഉദയനിധിയുടെ അഭിപ്രായങ്ങളെ ന്യായീകരിക്കുന്നില്ലെന്നും ആറ് സംസ്ഥാനങ്ങളില്‍ എഫ്‌ഐആറുകള്‍ നേരിടുന്നുണ്ടെന്നും അവ ഏകീകരിക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി പറഞ്ഞു. ഹർജിക്കാരനായ ഉദയനിധി സാധാരണക്കാരനല്ലെന്നും, ഒരു മന്ത്രിയാണെന്നും അനന്തരഫലങ്ങള്‍ അറിയണമെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു.
സനാതന ധർമ്മം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ പ്രസ്താവന. ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളുമായി സനാതന ധർമ്മത്തെ ഉപമിച്ചായിരുന്നു പരാമർശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്