ചെന്നൈ: ജാതീയവും മതപരവുമായ ചടങ്ങുകളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം ചടങ്ങുകള്‍ക്ക് കോളജ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ പോലും നേരിട്ടോ അല്ലാതെയോ വിദ്യാര്‍ഥികളെ ഇതില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
ഏതു ചടങ്ങില്‍ പങ്കെടുക്കണം എന്നത് വിദ്യാര്‍ഥികളുടെ വ്യക്തിപരമായ അവകാശമാണ്. അതിന് നിര്‍ബന്ധിക്കുന്നത് ശരിയായ നടപടിയല്ല. ചടങ്ങുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ചാണ് വന്നതെന്ന് സ്ഥിരീകരിച്ചാല്‍ കോളജിന് നല്‍കുന്ന സഹായം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാകണം.
ജാതി തിരിച്ചറിയല്‍ അടിസ്ഥാനമാക്കിയുള്ള ബാനറുകളും പോസ്റ്ററുകളും കാമ്പസിനുള്ളില്‍ സ്ഥാപിക്കരുത്. നിയമലംഘനം കണ്ടാല്‍ പൊലീസും വിദ്യാഭ്യാസവകുപ്പും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് എ.ഡി. മരിയ ക്ലീറ്റ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
മധുരയിലെ ഭൂമിനാഥനാണ് ഹര്‍ജി സമര്‍പ്പിച്ചത്. മധുര തിരുപ്പലൈ യാദവ സര്‍ക്കാര്‍ എയ്ഡഡ് കോളജില്‍ സ്വാതന്ത്ര്യസമര സേനാനി മാവീരന്‍ അഴകു മുത്തുകോണിന്റെ ജന്മവാര്‍ഷികത്തിന് മുന്നോടിയായിട്ടായിരുന്നു ഹര്‍ജി. ചടങ്ങിന് ജാതിമുദ്ര നല്‍കാന്‍ ശ്രമം നടക്കുന്നുണ്ട്. വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുന്നുണ്ടെന്നും കോളജ് കാമ്പസില്‍ അനാവശ്യമായ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്