ഹൈദരാബാദ്: ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് സ്‌കൈറൂട്ട് എയറോസ്‌പേസിന്റെ 'വിക്രം-1' റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു. ഇതോടെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റായി വിക്രം-1 മാറും. റോക്കറ്റിലെ ഉപഗ്രഹങ്ങള്‍ സൂക്ഷിക്കുന്ന ഭാഗമായ 'പേലോഡ് ഫെയറിംഗ്' ഹൈദരാബാദില്‍ നിന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലേക്ക് യാത്ര തിരിച്ചു.
വിക്രം-1 റോക്കറ്റിന്റെ നിര്‍ണായക പരിശോധനകളെല്ലാം പൂര്‍ത്തിയായതായും വിക്ഷേപണത്തിന് മുന്നോടിയായുള്ള അവസാന ഘട്ട നടപടികള്‍ അടുത്ത ആഴ്ച ശ്രീഹരിക്കോട്ടയില്‍ ആരംഭിക്കുമെന്നും സ്‌കൈറൂട്ട് സഹസ്ഥാപകന്‍ നാഗ ഭരത് ഡാക്ക അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു ഫളാഗ്-ഓഫ് ചടങ്ങ് നടന്നത്. ബഹിരാകാശ മേഖലയില്‍ ആഗോള തലത്തില്‍ തന്നെ തെലങ്കാനയെ ഒരു പ്രധാന ഹബ്ബാക്കി മാറ്റുന്നതിലെ നിര്‍ണായക നാഴികക്കല്ലാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായിയുടെ സ്മരണാര്‍ത്ഥമാണ് റോക്കറ്റിന് 'വിക്രം' എന്ന് പേര് നല്‍കിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 160 കിലോമീറ്റര്‍ മുതല്‍ 2,000 കിലോമീറ്റര്‍ വരെയുള്ള താഴ്ന്ന ഭ്രമണപഥത്തിലേക്ക് 350 കിലോ ഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ഇതിന് സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
