ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയവിനിമയം നടത്തി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ ഭൂപടത്തില്‍ കാണുന്നതിനേക്കാള്‍ വലുതും ഗംഭീരവുമായി കാണപ്പെടുന്നെന്ന് പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടിയായി ശുഭാന്‍ഷു പറഞ്ഞു. ആക്‌സിയം 4 ദൗത്യത്തിന്റെ മിഷന്‍ പൈലറ്റായ 39 കാരനായ ശുക്ല, 1984 ല്‍ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്ത് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്.
ചരിത്രം സൃഷ്ടിച്ചതിന് ശുക്ലയെ പ്രശംസിച്ച പ്രധാനമന്ത്രി മോദി, മാതൃരാജ്യത്തില്‍ നിന്ന് വളരെ അകലെയാണെങ്കിലും അദ്ദേഹം ഇപ്പോഴും ഇന്ത്യക്കാരുടെ ഹൃദയങ്ങളോട് ഏറ്റവും അടുത്തിരിക്കുന്നെന്ന് പറഞ്ഞു. 'താങ്കളുടെ പേരില്‍ പോലും ശുഭം എന്ന വാക്ക് ഉണ്ട്, താങ്കളുടെ യാത്ര നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് ഒരു പുതിയതും പ്രതീക്ഷ നല്‍കുന്നതുമായ ശുഭാരംഭത്തെ അടയാളപ്പെടുത്തുന്നു,' പ്രധാനമന്ത്രി മോദി പറഞ്ഞു.
'ഇപ്പോള്‍, നമ്മള്‍ സംസാരിക്കുമ്പോള്‍, 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങള്‍ നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും ആവേശം, അഭിമാനം, പ്രതീക്ഷകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിയായാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. നമ്മുടെ ദേശീയ പതാക ബഹിരാകാശത്തേക്ക് നിങ്ങള്‍ കൊണ്ടുപോകുമ്പോള്‍, എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുകയും നിങ്ങളുടെ ദൗത്യത്തിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മറുപടിയായി, ബഹിരാകാശ നിലയത്തില്‍ താന്‍ സുരക്ഷിതനാണെന്നും സുഖമായിരിക്കുന്നുവെന്ന് ശുക്ല പറഞ്ഞു. ബഹിരാകാശത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'പ്രധാനമന്ത്രി മോദിയുടെയും 140 കോടി ഇന്ത്യക്കാരുടെയും ആശംസകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ഞാന്‍ ഇവിടെ വളരെ സുരക്ഷിതനാണ്. എനിക്ക് വളരെ സന്തോഷമുണ്ട്, ഇതൊരു പുതിയ അനുഭവമാണ്. ഭൂമിയില്‍ നിന്ന് ഭ്രമണപഥത്തിലേക്കുള്ള എന്റെ 400 കിലോമീറ്റര്‍ യാത്ര എന്റെ മാത്രമല്ല, മുഴുവന്‍ രാജ്യത്തിന്റെയും യാത്രയാണ്. ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍, എനിക്ക് ഒരു ബഹിരാകാശയാത്രികനാകാന്‍ കഴിയുമെന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. എന്നിരുന്നാലും, നിങ്ങളുടെ നേതൃത്വത്തില്‍, രാജ്യത്തിന് അതിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവസരമുണ്ട്,' അദ്ദേഹം പറഞ്ഞു.
ഭൂമിയെ അതിര്‍ത്തികളില്ലാത്ത ഒരു പൂര്‍ണ്ണ ഗ്രഹമായിട്ടാണ് താന്‍ കാണുന്നതെന്നും ശുക്ല പ്രധാനമന്ത്രി മോദിയോട് പറഞ്ഞു.
'ഞങ്ങള്‍ ആദ്യമായി ഇന്ത്യയെ കണ്ടപ്പോള്‍, ഇന്ത്യ ശരിക്കും ഗംഭീരമായി, വളരെ വലുതായി, വാസ്തവത്തില്‍, ഭൂപടത്തില്‍ കാണുന്നതിനേക്കാള്‍ വളരെ വലുതായി കാണപ്പെടുന്നുവെന്ന് ഞങ്ങള്‍ കണ്ടു. ഭൂമിയെ പുറത്തു നിന്ന് നോക്കുമ്പോള്‍, ഒരു അതിര്‍ത്തിയും നിലവിലില്ല, ഒരു സംസ്ഥാനവും നിലവിലില്ല, ഒരു രാജ്യവും നിലവിലില്ല എന്ന് തോന്നുന്നു. നാമെല്ലാവരും മനുഷ്യരാശിയുടെ ഭാഗമാണ്. ഭൂമി നമ്മുടെ ഒരു വീടാണ്, നാമെല്ലാവരും അതിലുണ്ട്,' അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്തെ സാഹചര്യങ്ങളെക്കുറിച്ചും അതിനോട് അദ്ദേഹം എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും പ്രധാനമന്ത്രി മോദി ശുക്ലയോട് ചോദിച്ചു. ഉറക്കം ഒരു വലിയ വെല്ലുവിളിയാണെന്നും ഗുരുത്വാകര്‍ഷണം ഇല്ലാത്ത ഒരു പരിസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുക്കുമെന്നും ശുക്ല മറുപടി നല്‍കി.
'ഇവിടെ എല്ലാം വ്യത്യസ്തമാണ്. ഞങ്ങള്‍ ഒരു വര്‍ഷത്തോളം പരിശീലനം നേടി, വ്യത്യസ്ത സംവിധാനങ്ങളെക്കുറിച്ച് ഞാന്‍ പഠിച്ചു. എന്നാല്‍ ഇവിടെ വന്നതിനുശേഷം എല്ലാം മാറി. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ഇവിടെ ചെറിയ കാര്യങ്ങള്‍ പോലും വ്യത്യസ്തമാണ്. ഇവിടെ ഉറങ്ങുന്നത് ഒരു വലിയ വെല്ലുവിളിയാണ്. ഈ പരിസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുക്കും,' അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്തേക്ക് കാരറ്റ് ഹല്‍വയും, മാമ്പഴച്ചാറുമാണ് കൊണ്ടുവന്നതായും സഹ ബഹിരാകാശയാത്രികര്‍ക്ക് പരമ്പരാഗത ഇന്ത്യന്‍ മധുരപലഹാരങ്ങള്‍ നല്‍കിയതായും ഗ്രൂപ്പ് ക്യാപ്റ്റന്‍ പറഞ്ഞു.
ഗഗന്‍യാന്‍ ദൗത്യം മുന്നോട്ട് കൊണ്ടുപോകാനും ഇന്ത്യയുടെ ബഹിരാകാശ നിലയം നിര്‍മ്മിക്കാനും ചന്ദ്രനില്‍ ഇന്ത്യന്‍ ബഹിരാകാശയാത്രികരെ ഇറക്കാനും ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്