ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാൽ ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് നിയമപരമായ അവകാശം ഉറപ്പാക്കുന്ന ‘റൈറ്റ് ടു ഡിസ്കണക്ട്’ സ്വകാര്യ ബിൽ എംപി എഎ റഹീം രാജ്യസഭയിൽ അവതരിപ്പിച്ചു. വിഷയത്തിൽ രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എഎ റഹീം.
വർദ്ധിച്ചുവരുന്ന ജോലിഭാരവും ഡിജിറ്റൽ യുഗത്തിൽ എപ്പോഴും ഓൺലൈൻ ആയിരിക്കണമെന്ന സമ്മർദ്ദവും ജീവനക്കാരുടെ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ബിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിശ്ചിത ജോലിസമയം കഴിഞ്ഞ് ലഭിക്കുന്ന ഫോൺ കോളുകൾ, ഇമെയിലുകൾ, സന്ദേശങ്ങൾ എന്നിവയ്‌ക്ക് പ്രതികരിക്കാതിരിക്കാനുള്ള അവകാശം ജീവനക്കാർക്ക് ഉറപ്പാക്കണമെന്നാണ് ബില്ലിലെ പ്രധാന നിർദേശം. ജോലി സമയം കഴിഞ്ഞുള്ള ആശയവിനിമയങ്ങളിൽ പ്രതികരിക്കാത്തതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടുകയോ മറ്റ് അച്ചടക്ക നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഈ അവകാശം വിനിയോഗിച്ചതിന്റെ പേരിൽ പ്രമോഷനോ മറ്റ് കരിയർ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടരുതെന്നും വ്യക്തമാക്കുന്നു.
ഓരോ സ്ഥാപനവും തങ്ങളുടെ ‘റൈറ്റ് ടു ഡിസ്കണക്ട്’ നയം ട്രേഡ് യൂണിയനുകളുമായോ ജീവനക്കാരുടെ പ്രതിനിധികളുമായോ ചർച്ച ചെയ്ത് രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും വേണമെന്നും ബില്ലിൽ നിർദ്ദേശമുണ്ട്.
ഐടി, പ്ലാറ്റ്‌ഫോം സെക്ടർ, മറ്റ് സേവന മേഖലകൾ എന്നിവയിൽ ജോലി ചെയ്യുന്ന യുവാക്കളാണ് പ്രധാനമായും ഈ പ്രശ്നം നേരിടുന്നതെന്ന് എഎ റഹീം ചൂണ്ടിക്കാട്ടി. കൊവിഡ് ശേഷമുള്ള ഹൈബ്രിഡ്, റിമോട്ട് തൊഴിൽ രീതികൾ ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും തമ്മിലുള്ള അതിരുകൾ ഇല്ലാതാക്കിയതായും അദ്ദേഹം പറഞ്ഞു. ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ ‘റൈറ്റ് ടു ഡിസ്കണക്ട്’ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും എഎ റഹീം ഉദാഹരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
