തിരുവനന്തപുരം/മുംബൈ: വിദേശ മലയാളികള്‍ക്കും പ്രവാസി നിക്ഷേപങ്ങളെ ആശ്രയിക്കുന്ന കേരളത്തിലെ ബാങ്കിംഗ് മേഖലയ്ക്കും വന്‍ ആശ്വാസമേകുന്ന നിര്‍ണ്ണായക പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രവാസികള്‍ക്കായി ബാങ്കുകള്‍ സ്വീകരിക്കുന്ന എഫ്സിഎന്‍ആര്‍ (ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ്) നിക്ഷേപങ്ങളുടെ ഹെഡ്ജിംഗ് ചെലവ് (കറന്‍സി വ്യതിയാന നഷ്ടസാധ്യത ഒഴിവാക്കാനുള്ള തുക) പൂര്‍ണ്ണമായും റിസര്‍വ് ബാങ്ക് ഏറ്റെടുക്കും. ഈ പ്രത്യേക ആനുകൂല്യം പ്രവാസി നിക്ഷേപങ്ങളുടെ പലിശനിരക്ക് കുത്തനെ ഉയരാന്‍ വഴിയൊരുക്കും.
ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ ലഭ്യമാകുന്ന പ്രത്യേക വിന്‍ഡോ വഴി സമാഹരിക്കുന്ന 3 മുതല്‍ 5 വര്‍ഷം വരെയുള്ള പുതിയ എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആര്‍ബിഐയുടെ ഈ അടിയന്തര ഇടപെടലിലൂടെ ബാങ്കുകള്‍ക്ക് പ്രവാസികള്‍ക്ക് 5.5 ശതമാനം മുതല്‍ 6.5 ശതമാനം വരെ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. നിലവില്‍ ഇത് ശരാശരി 3.3% മുതല്‍ 3.4% വരെ മാത്രമാണ്.
എന്താണ് എഫ്സിഎന്‍ആര്‍ അക്കൗണ്ടുകള്‍?
വിദേശത്തുണ്ടാക്കുന്ന സമ്പാദ്യം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റാതെ, ഡോളര്‍, പൗണ്ട്, യൂറോ തുടങ്ങിയ വിദേശ കറന്‍സികളില്‍ തന്നെ ഇന്ത്യയിലെ ബാങ്കുകളില്‍ ഫിക്സഡ് ഡിപ്പോസിറ്റായി സൂക്ഷിക്കാന്‍ പ്രവാസികളെ സഹായിക്കുന്ന സംവിധാനമാണിത്. ഇതിലൂടെ വിദേശ കറന്‍സികള്‍ക്കെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞാലും നിക്ഷേപകരെ അത് ദോഷകരമായി ബാധിക്കില്ല. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അതേ വിദേശ കറന്‍സിയില്‍ തന്നെ പണവും പലിശയും പ്രവാസികള്‍ക്ക് തിരികെ ലഭിക്കും. ഇന്ത്യയില്‍ ഈ പലിശയ്ക്ക് പൂര്‍ണ്ണ നികുതി ഇളവുമുണ്ട്.
ബാങ്കുകളുടെ ബാധ്യത ഒഴിയും; ലാഭം പ്രവാസികള്‍ക്ക്
ബാങ്കുകള്‍ക്ക് ഈ ഫണ്ടുകള്‍ ലഭിക്കുമ്പോള്‍ അവരത് രൂപയിലേക്ക് മാറ്റി ആഭ്യന്തരമായി വായ്പ നല്‍കുകയാണ് പതിവ്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇവ വീണ്ടും വിദേശ കറന്‍സിയിലേക്ക് മാറ്റി നല്‍കണം. ഈ ഘട്ടത്തില്‍ കറന്‍സി മൂല്യത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ മൂലമുള്ള നഷ്ടസാധ്യത ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് ഹെഡ്ജിംഗ് ചെയ്യേണ്ടി വന്നിരുന്നു. ഇതിനായി ബാങ്കുകള്‍ക്ക് 3 മുതല്‍ 3.5 ശതമാനം വരെ ചെലവും വന്നിരുന്നു.
ഈ വലിയ ഫോറെക്സ് റിസ്‌ക് പൂര്‍ണ്ണമായും ആര്‍ബിഐ ഏറ്റെടുക്കുന്നതോടെ ബാങ്കുകളുടെ ഫണ്ട് സമാഹരണ ചെലവ് ഗണ്യമായി കുറയും. ബാങ്കുകള്‍ക്കുണ്ടാകുന്ന ഈ ലാഭം ഉയര്‍ന്ന പലിശയായി പ്രവാസി നിക്ഷേപകര്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ക്ക് സാധിക്കും.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും കറന്‍സി വ്യതിയാനങ്ങളും കാരണം ഇന്ത്യയിലെ എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങളില്‍ വലിയ ഇടിവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയത്. മുന്‍പ് 7.076 ബില്യണ്‍ ഡോളറായിരുന്ന നിക്ഷേപം, പുതിയ കണക്കുകള്‍ പ്രകാരം 87 ശതമാനം ഇടിഞ്ഞ് വെറും 946 മില്യണ്‍ ഡോളറായി ചുരുങ്ങിയിരുന്നു. ഈ വലിയ പ്രതിസന്ധി പരിഹരിക്കാനും രാജ്യത്തേക്ക് ഡോളറിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആര്‍ബിഐ ഗവര്‍ണറുടെ പുതിയ പ്രഖ്യാപനം.
ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കുകളില്‍ പ്രവാസി നിക്ഷേപങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ബാങ്കുകളില്‍ പൊതുവെ ആഭ്യന്തര ഡിപ്പോസിറ്റുകള്‍ കുറയുകയും ഡോളര്‍ ഒഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍, കൈവശമുള്ള വിദേശ കറന്‍സി സുരക്ഷിതമായി നിക്ഷേപിച്ച് ഉയര്‍ന്ന ലാഭം കൊയ്യാന്‍ മലയാളി പ്രവാസികള്‍ക്ക് ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
