വിജയവാഡ: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് മുംബൈയില്‍ ആത്മഹത്യ ചെയ്ത സോഫ്റ്റ്വെയര് എന്‍ജിനീയറുടെ മൃതദേഹവുമായി ബന്ധുക്കള്‍ കാമുകന്റെ വീട്ടുപടിക്കല്‍ പ്രതിഷേധിച്ചതോടെ ആന്ധ്രപ്രദേശിലെ പൊണ്ടുരു ഗ്രാമത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ അദ്ദഗല്ല കീര്‍ത്തി (24) എന്ന യുവതിയുടെ മൃതദേഹവുമായാണ് ബന്ധുക്കള്‍ കാമുകന് സായ് സുമന്തിന്റെ വീട്ടിലെത്തിയത്. അന്ത്യകര്‍മങ്ങള്‍ക്ക് മുന്‍പായി സായ് യുവതിയുടെ മൃതദേഹത്തില്‍ താലി ചാര്‍ത്തണമെന്ന ആവശ്യമാണ് ബന്ധുക്കള്‍ ഉന്നയിച്ചത്. മൃതദേഹവുമായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തിയതോടെ ഇരുകുടുംബങ്ങളും തമ്മില്‍ വലിയ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.
കീര്‍ത്തിയും സായ് സുമന്തും കഴിഞ്ഞ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, സായ് പിന്നീട് ഈ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതായി കീര്‍ത്തിയുടെ കുടുംബം ആരോപിക്കുന്നു. ഇതില്‍ മനംനൊന്താണ് കീര്‍ത്തി മുംബൈയിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. തന്റെ മരണശേഷം സുമന്തിന്റെ ജന്മനാടായ പൊണ്ടുരുവില്‍ സംസ്കാരം നടത്തണമെന്നായിരുന്നു കീര്‍ത്തിയുടെ ആഗ്രഹം. ഈ ആഗ്രഹം നിറവേറ്റുന്നതിനായി ബന്ധുക്കള്‍ മൃതദേഹം മുംബൈയില്‍ നിന്നും നേരെ കാമുകന്റെ നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.
നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന സായ് സുമന്ത് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. മകനെ ഉടന്‍ നാട്ടിലേക്ക് വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് കീര്‍ത്തിയുടെ ബന്ധുക്കള്‍ വീടിന് മുന്നില്‍ ധര്‍ണ ആരംഭിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗങ്ങളുമായി നീണ്ട ചര്‍ച്ചകള്‍ നടത്തിയാണ് രംഗം ശാന്തമാക്കിയത്.
ഒടുവില്‍ പൊലീസിന്റെ മധ്യസ്ഥതയില്‍ ഉണ്ടായ ധാരണപ്രകാരം, കീര്‍ത്തിയുടെ മൃതദേഹം സായ് സുമന്തിന്റെ ഗ്രാമത്തില്‍ തന്നെ സംസ്കരിക്കാന്‍ ഇരു കുടുംബങ്ങളും സമ്മതിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
