ബംഗളൂരു: ആര്‍.സി.ബിയുടെ വിജായഘോഷത്തിനിടെ തിക്കിലുംതിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ആര്‍.സി.ബി ഭാരവാഹികളടക്കം ഉത്തരവാദികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
സിറ്റി പൊലീസ് കമീഷണര്‍ ബി.ദയാനന്ദ, അഡീഷനല്‍ കമീഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍, സെന്‍ട്രല്‍ ഡിവിഷന്‍ ഡി.സി.പി, എ.സി.പി, ക്ലബ്ബന്‍ പാര്‍ക്ക് പൊലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വിരമിച്ച ഹൈകോടതി ജഡ്ജി മൈക്കല്‍ ഡി.കുന്‍ഹ ചെയര്‍മാനായുള്ള കമീഷന്‍ ദുരന്തത്തില്‍ അന്വേഷണം നടത്തും. റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരു ഭാരവാഹികള്‍, ഡി.എന്‍.എ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മാനേജര്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ അറസ്റ്റ് ചെയ്‌തേക്കും.
ദുരന്തത്തില്‍ പൊലീസിനെ കുറ്റപ്പെടുത്താനാകില്ലെന്നായിരുന്നു നേരത്തെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പ്രതികരണം. എന്നാല്‍ പ്രതിപക്ഷ വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് കടുത്ത നടപടി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ കര്‍ണാടക ഹൈകോടതിയും പൊലീസും സ്വമേധയാ കേസെടുത്തിരുന്നു. ആര്‍.സി.ബി ഭാരവാഹികള്‍, പരിപാടി സംഘടിപ്പിച്ച കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, വിക്ടറി പരേഡ് കൈകാര്യം ചെയ്ത ഡി.എന്‍.എ എന്റര്‍ടെയിന്‍മെന്റ് എന്നിവക്കെതിരെയാണ് ബംഗളൂരു പൊലീസ് കേസെടുത്തത്.
വിജയാഘോഷം ഞായറാഴ്ച മതിയെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആരാധകരുടെ വൈകാരിക പ്രകടനം ശക്തമായിരിക്കുമെന്നതിനാല്‍ ബുധനാഴ്ച ആഘോഷം വേണ്ടെന്ന് സര്‍ക്കാറിനെയും ആര്‍.സി.ബി മാനേജ്‌മെന്റിനെയും പൊലീസ് ധരിപ്പിച്ചു. എന്നാല്‍ വിദേശ താരങ്ങള്‍ക്ക് ഉടന്‍തന്നെ മടങ്ങേണ്ടതിനാല്‍ വിജയാഘോഷം നീട്ടിവെക്കാനാകില്ലെന്ന വാദമുയര്‍ത്തിയാണ് ഫ്രാഞ്ചൈസി ബുധനാഴ്ച വൈകിട്ടത്തെ പരിപാടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്