മുംബൈ: തത്തകളും വന്യജീവികളായതിനാല്‍ അവ മൂലം കൃഷിക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ ഹിംഗി ഗ്രാമത്തില്‍ നിന്നുള്ള 70 വയസുകാരനായ മഹാദേവ് ദേകേറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസുമാരായ ഊര്‍മിള ജോഷി ഫാല്‍ക്കെ, നിവേദിത മെഹ്ത എന്നിവരാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്.
അതേസമയം സംരക്ഷിത വന്യജീവികള്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരുന്നാല്‍ കര്‍ഷകര്‍ പ്രതികാരമായി വന്യജീവികളെ നശിപ്പിക്കാന്‍ ശ്രമിക്കാനിടയുണ്ടെന്നും, അത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
2016-ല്‍ തന്റെ മാതളനാരക കൃഷി സമീപ വന്യജീവി സങ്കേതത്തില്‍ നിന്നെത്തിയ തത്തകള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് മഹാദേവ് ദേകേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഏകദേശം 200 മാതളനാരകങ്ങളാണ് നശിച്ചത്. ഒരു മരത്തിന് 200 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.
ആനയോ കാട്ടുപോത്തോ കൃഷി നശിപ്പിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം നല്‍കാനാകൂ എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം തത്തകളും സംരക്ഷിത ജീവിവര്‍ഗങ്ങളാണ്. അതിനാല്‍ അവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
