ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ആണവായുധങ്ങള്‍ യുഎസിന്റെ നിയന്ത്രണത്തിലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍. മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫും യുഎസും തമ്മിലുണ്ടായിരുന്ന ബന്ധത്തേക്കുറിച്ച് ജോണ്‍ കിരിയാക്കോ എന്ന മുന്‍ സിഐഎ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.
പാകിസ്ഥാന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യു.എസിന് കൈമാറിയത് മുഷറഫായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. ആണവായുധങ്ങളുടെ നിയന്ത്രണം ഭീകരര്‍ക്ക് ലഭിക്കാതിരിക്കാനാണ് ഈ നീക്കം നടത്തിയിരുന്നതെന്നാണ് പറയുന്നത്. 2002-ല്‍ താന്‍ പാകിസ്ഥാനില്‍ ജോലി ചെയ്യുന്ന സമയത്ത്, പാക് ആണവായുധ ശേഖരം പെന്റഗണാണ് നിയന്ത്രിച്ചിരുന്നതെന്ന് അനൗദ്യോഗികമായി തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മുഷറഫിന്റെ സഹകരണമാണ് യുഎസിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. 'നമ്മള്‍ ഏകാധിപതികളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. കാരണം അപ്പോള്‍ പൊതുജനാഭിപ്രായത്തെക്കുറിച്ചോ മാധ്യമങ്ങളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല,' കിരിയാക്കോ പറഞ്ഞു. സൈനികമായും സാമ്പത്തിക സഹായങ്ങളുമായി ദശലക്ഷക്കണക്കിന് ഡോളറാണ് യു.എസ് പാകിസ്ഥാന് ആ സമയത്ത് നല്‍കിയിരുന്നത്. മുഷറഫുമായി ആഴ്ചയില്‍ പലതവണ കൂടിക്കാഴ്ച നടത്തുകയും യുഎസിന് ആവശ്യമുള്ളതെല്ലാം ചെയ്യാന്‍ അദ്ദേഹം അനുവദിക്കുകയും ചെയ്തിരുന്നുവെന്നും കിരിയാക്കോ പറയുന്നു.
ഭീകരവാദത്തിന്റെ കാര്യത്തില്‍ മുഷറഫിന് ഇരട്ട നയമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. സൈന്യത്തെയും തീവ്രവാദികളെയും സന്തോഷിപ്പിക്കുന്നതിനായി, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി സഹകരിക്കുന്നതായി നടിക്കുകയും അതേസമയം ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്ന രീതിയായിരുന്നു മുഷറഫിന്റേത്. ഒരുവശത്ത് യു.എസിനൊപ്പം അല്‍ ഖായിദ യ്ക്കെതിരെ നടപടിയെടുക്കുകയും ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
