ന്യൂഡൽഹി: ‘വികസിത് ഭാരത്’ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.
ബൂത്ത് തലത്തില്‍ പ്രവർത്തിച്ച ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാകാം. ഈ സൗകര്യം ബിജെപിയില്‍ മാത്രമേ കാണൂ, കാരണം ഇതൊരു ജനാധിപത്യപാർട്ടിയായി നിലനില്‍ക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ബിജെപി ദേശീയ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
75 വർഷത്തിനിടെ 17 ലോക്‌സഭാ തിരഞ്ഞെടുപ്പുകളും 22 സർക്കാരുകളെയും 15 പ്രധാനമന്ത്രിമാരെയും ഈ രാജ്യം കണ്ടു. രാജ്യത്തെ എല്ലാ സർക്കാരുകളും അവരുടെ കാലഘട്ടത്തിനനുസരിച്ച് വികസനം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, സമഗ്രമായ വികസനം, എല്ലാ മേഖലയുടെയും വികസനം, ഓരോ വ്യക്തിയുടെയും വികസനം എന്നിവ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 10 വർഷത്തിനുള്ളിൽ മാത്രമാണ് സംഭവിച്ചതെന്ന് ഇന്ന് എനിക്ക് സംശയമില്ലാതെ പറയാൻ കഴിയും, അമിത് ഷാ അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് നമ്മള്‍ ദേശീയ കൗണ്‍സില്‍ വിളിച്ച്‌ചേർത്തിരിക്കുന്നത്. ഈ കണ്‍വെൻഷന് ശേഷം മോദിയുടെ 'വികസിത് ഭാരത്' സ്വപ്നം യാഥാർത്ഥ്യമാക്കാൻ നമ്മള്‍ മണ്ഡലങ്ങളിലേക്കിറങ്ങുകയാണെന്നും അമിത് ഷാ പറഞ്ഞു.
സ്വാശ്രയ ഇന്ത്യയാണ് പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്നത്. സോണിയാഗാന്ധിയുടെ ലക്ഷ്യം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കുക എന്നതാണ്. പവാർ സാഹിബിന്റെ ലക്ഷ്യം മകളെ മുഖ്യമന്ത്രിയാക്കുക, മമതാ ബാനർജിയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രിയാക്കുക, സ്റ്റാലിന്റെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക, ലാലുവിന്റെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുകയാണ്.
ഉദ്ധവ് താക്കറെയുടെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക, മുലായം സിങ് യാദവ് മകനെ മുഖ്യമന്ത്രിയാക്കി. സ്വന്തം കുടുംബത്തിന് വേണ്ടി അധികാരം പിടിക്കാൻ ശ്രമിക്കുന്നവർ പാവപ്പെട്ടവരുടെ ക്ഷേമത്തെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.
പ്രതിപക്ഷ സഖ്യവും കോൺഗ്രസും ചേർന്ന് രാജ്യത്തെ ജനാധിപത്യത്തിൻ്റെ ആത്മാവിനെ തകർക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും ജാതീയതയും കൊണ്ട് അവർ രാജ്യത്തിൻ്റെ ജനാധിപത്യത്തെ നിറച്ചു. അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും ജാതീയതയും ഇല്ലാതാക്കി പ്രധാനമന്ത്രി മോദി 10 വർഷം കൊണ്ട് വികസനം നേടിയെന്ന് അമിത് ഷാ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്