ന്യൂഡൽഹി: ജിമ്മുകളുടെയും ഫിറ്റ്നസ് സെന്ററുകളുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളിൽ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) നോട്ടീസ് അയച്ചു. പല ജിമ്മുകളിലും ലൈംഗിക പീഡനങ്ങൾ നടക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് എൻഎച്ച്ആർസി അംഗം പ്രിയങ്ക് കനുങ്കെ അറിയിച്ചു.
ആരോഗ്യകരമല്ലാത്ത ജിം പരിശീലന രീതികൾ നടപ്പാക്കുന്നതായും നിയമലംഘനങ്ങൾ നടക്കുന്നുണ്ടെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ജിമ്മുകളിലെ പരിശോധനകൾ കൂടുതൽ കർശനമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ചില ജിമ്മുകളിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന ആരോപണമാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നയിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട്, സ്ത്രീകളുടെ പരാതിയിൽ മിർസാപൂർ പൊലീസ് നാല് ജിം ഉടമകളെ മതപരിവർത്തന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. നിയമലംഘനം നടത്തിയ നാല് ജിമ്മുകളും പൊലീസ് സീൽ ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയത്. പരാതിയിലെ ആരോപണങ്ങൾ വിശദമായി അന്വേഷിക്കാൻ മിർസാപൂർ ജില്ലാ മജിസ്ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും എൻഎച്ച്ആർസി നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ, കേന്ദ്ര യുവജനകാര്യ–കായിക മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) എന്നിവർക്കാണ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. ജിമ്മുകളുടെയും ഫിറ്റ്നസ് സെന്ററുകളുടെയും പ്രവർത്തനം, നിലവിലുള്ള മാർഗനിർദേശങ്ങൾ, നയങ്ങൾ, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ വിശദീകരിക്കുന്ന റിപ്പോർട്ടുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നാണ് നിർദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
