മുംബൈ: ഫോണും സര്‍ട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദത്തില്‍ 47 ദിവസമായി തെരുവില്‍ അലഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥിയെ ഒടുവില്‍ മുംബൈ പൊലീസ് കണ്ടെത്തി. മഹാരാഷ്ട്ര നാന്ദേഡ് സ്വദേശിയായ മൂന്നാം വര്‍ഷ ഹോമിയോപ്പതി വിദ്യാര്‍ഥി അഭയ് സുരേഷ് ബെല്‍കോണി (25) യെയാണ് മുംബൈ മലാഡ് എസ്.വി റോഡില്‍ ഭിക്ഷയാചിക്കുന്ന നിലയില്‍ കണ്ടെത്തിയത്.
മുംബൈ പൊലീസിന്റെ ഭിക്ഷാടന വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവാവിനെ യാദൃച്ഛികമായി തിരിച്ചറിഞ്ഞത്. ഏപ്രില്‍ നാലിനാണ് ജല്‍ഗാവിലെ കോളജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ അഭയിനെ കാണതാകുന്നത്. യാത്രയ്ക്കിടയില്‍ ഫോണും പണവും രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെടുകയായിരുന്നു. മുന്‍പേ തന്നെ ചെറിയ തോതില്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന അഭയിന് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടതോടെ മാനസിക സമ്മര്‍ദം ഇരട്ടിയായി.
ബാഗ് നഷ്ടപ്പെട്ട ആഘാതത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലായ യുവാവ് പല ട്രെയിനുകളിലായി ലക്ഷ്യമില്ലാതെ സഞ്ചരിക്കുകയായിരുന്നു. താന്‍ എങ്ങനെയൊക്കെയാണ് യാത്ര ചെയ്തതെന്നോ ഏതൊക്കെ വഴികളിലൂടെയാണ് പോയതെന്നോ കൃത്യമായി പറയാന്‍ അഭയിന് ഇപ്പോഴും സാധിക്കുന്നില്ല.
നാന്ദേഡില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള മുംബൈയില്‍ എത്തിയപ്പോഴേക്കും അഭയ് തീര്‍ത്തും അവശനായിരുന്നു. വിശപ്പടക്കാനായി മലാഡ് എസ്.വി റോഡരികില്‍ അഴുക്കുപുരണ്ട വേഷത്തില്‍, തളര്‍ന്നിരുന്ന് ഭിക്ഷയാചിക്കുകയായിരുന്ന യുവാവിനെ കണ്ട് സംശയം തോന്നിയ പൊലീസ് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. വിറയ്ക്കുന്ന ശബ്ദത്തില്‍ സംസാരിച്ച യുവാവില്‍ നിന്നാണ് തങ്ങളെ ഏറെ നാളായി കുഴപ്പിച്ച കാണാതാകല്‍ കേസിന്റെ ചുരുളഴിയുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
മകനെ കണ്ടെത്താന്‍ സാധിക്കാതെ കുടുംബം എല്ലാ പ്രതീക്ഷകളും കൈവിട്ടിരിക്കുകയായിരുന്നു. പൊലീസില്‍ നിന്ന് സന്ദേശം ലഭിച്ചയുടന്‍ അഭയിന്റെ പിതാവ് മുംബൈയിലെത്തി മകനെ ഏറ്റുവാങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
