ന്യൂഡൽഹി: തലസ്ഥാന നഗരത്തിലെ പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളെ ലക്ഷ്യമിട്ടുള്ള ലഷ്കർ-ഇ-തൊയ്ബയുടെ (LeT) വൻ ഭീകരാക്രമണ പദ്ധതി ഡൽഹി പോലീസ് തകർത്തു. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിരുന്ന എട്ട് ഭീകരരെയാണ് അന്വേഷണ ഏജൻസികൾ പിടികൂടിയത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ ശൃംഖല വഴിയാണ് ഇവർക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി.
പിടിയിലായ ഭീകരരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡൽഹിയിലെ വിവിധ ക്ഷേത്രങ്ങളുടെ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. ചന്ദ്‌നി ചൗക്ക് മേഖലയിലെ പ്രമുഖ ആരാധനാലയങ്ങളെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. ഇതിനെത്തുടർന്ന് ഡൽഹിയിലെ പ്രധാന മതകേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷബീർ അഹമ്മദ് ലോൺ എന്ന കാശ്മീരി ഭീകരനാണ് ഈ നീക്കങ്ങൾ ഏകോപിപ്പിച്ചത്. 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ്, ലഷ്കർ കമാൻഡർ സാക്കി-ഉർ-റഹ്മാൻ ലഖ്വി എന്നിവരുമായി 2007 മുതൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പാകിസ്ഥാന്റെ പങ്ക് മറച്ചുവെക്കാൻ ബംഗ്ലാദേശ് പൗരന്മാരെ റിക്രൂട്ട് ചെയ്ത് ഇന്ത്യയിൽ ആക്രമണം നടത്താനാണ് ഐഎസ്‌ഐ ഇയാളെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ആക്രമണത്തിന് മുന്നോടിയായി തങ്ങളുടെ സജ്ജീകരണം പരിശോധിക്കുന്നതിനായി ഈ സംഘം ഡൽഹിയിലെ അതീവ സുരക്ഷാ മേഖലകളിൽ രാജ്യവിരുദ്ധ പോസ്റ്ററുകൾ പതിച്ചിരുന്നു. സുപ്രീം കോടതി, ജൻപഥ് മെട്രോ സ്റ്റേഷൻ,തുടങ്ങിയ പത്ത് പ്രധാന സ്ഥലങ്ങളിലാണ് ഇവർ പോസ്റ്ററുകൾ പതിച്ചത്. ഈ സമയത്താണ് ക്ഷേത്രങ്ങളുടെ സുരക്ഷാ പരിശോധനയും ഇവർ രഹസ്യമായി നടത്തിയത്.
പിടിയിലായ എട്ട് പേരിൽ ആറ് പേരെ തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിൽ നിന്നാണ് പിടികൂടിയത്. മിസാനൂർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിറ്റൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് തമിഴ്‌നാട്ടിൽ പിടിയിലായത്. ബാക്കി രണ്ട് പേരെ പശ്ചിമ ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്തു. സാധാരണക്കാരായ തൊഴിലാളികൾ എന്ന വ്യാജേന ഇന്ത്യയിൽ താമസിച്ച് ലഷ്കർ മൊഡ്യൂളുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
