ശ്രീനഗർ: കത്വ ബലാത്സംഗ-കൊലപാതക കേസിലെ ഇരയുടെ അഭിഭാഷകയായ ദീപിക പുഷ്കർ നാഥ്യുടെ സുരക്ഷ കുറച്ചതായി ആക്ഷേപം. നിരന്തര ഭീഷണികൾ തുടരുന്നതിനിടെയാണ് സുരക്ഷ വെട്ടിക്കുറച്ചതെന്ന് അവർ വ്യക്തമാക്കി. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ മകളെ സ്കൂളിലേക്കുപോലും അയയ്ക്കാൻ കഴിയുന്നില്ലെന്ന് അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
മുമ്പ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് ദീപിക പുഷ്കർ നാഥിന് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. എന്നാൽ മൂന്ന് മാസം മുൻപ് ഒരാളെ പിൻവലിച്ചു. രാജ്യത്തെ നടുക്കിയ ഈ കേസിൽ അഭിഭാഷകയായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഭീഷണികൾ ഉയർന്നതും സുരക്ഷ ശക്തമാക്കിയതും.
തന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരാളെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 2025 നവംബറിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും, പകരം ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയായിരുന്നുവെന്ന് ദീപിക ആരോപിക്കുന്നു. പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
മകളുടെ സുരക്ഷയെക്കുറിച്ചും ദീപിക ആശങ്ക പ്രകടിപ്പിച്ചു. എട്ടാം ക്ലാസുകാരിയായ മകളെ സ്കൂളിൽ കൊണ്ടുപോകാൻ മുമ്പ് ഒരു ഉദ്യോഗസ്ഥൻ ഒപ്പമുണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സാധിക്കുന്നില്ല. ഭയം മൂലം മകളെ സ്കൂളിൽ അയക്കുന്നത് ഒഴിവാക്കേണ്ടിവരുന്നുവെന്നും, അടുത്തിടെ പരീക്ഷ എഴുതാൻ മാത്രമാണ് സ്കൂളിൽ പോയതെന്നും അവർ പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി, ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമവും അവർ ഉദാഹരണമായി പറഞ്ഞു. ഉയർന്ന സുരക്ഷയുള്ള വ്യക്തിക്ക് പോലും ആക്രമണം നേരിടേണ്ടി വന്ന സാഹചര്യത്തിൽ തന്നെ പോലുള്ള ഒരാളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നത് സ്വാഭാവികമാണെന്നും ദീപിക പുഷ്കർ നാഥ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
