ന്യൂഡൽഹി: ഇന്ത്യ–യുഎസ് വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതിക്ക് പുത്തൻ സാധ്യതകൾ തുറക്കുമെന്ന് കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. എംഎസ്എംഇ മേഖല, കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരെ ഉൾപ്പെടെ നിരവധി മേഖലകൾക്ക് 30 ട്രില്യൺ ഡോളർ മൂല്യമുള്ള വിപണിയാണ് ഈ കരാറിലൂടെ ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യ–യുഎസ് വ്യാപാര കരാറിന്റെ ചട്ടക്കൂട് തയ്യാറായതായി ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
കരാർ പ്രകാരം ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന പരസ്പര തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും പീയൂഷ് ഗോയൽ അറിയിച്ചു. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബ്ബർ ഉൽപ്പന്നങ്ങൾ, ജൈവ രാസവസ്തുക്കൾ, വീട്ടുപകരണങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, തിരഞ്ഞെടുത്ത യന്ത്രങ്ങൾ തുടങ്ങിയ മേഖലകളിലാണ് നികുതി നിരക്ക് 18 ശതമാനമായി കുറയുക.
ജനറിക് ഫാർമസ്യൂട്ടിക്കൽസ്, രത്‌നങ്ങൾ, വജ്രങ്ങൾ, വിമാന ഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ പൂജ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ ഇന്ത്യൻ കയറ്റുമതി മേഖലയിലെ മത്സരശേഷി വർധിക്കുമെന്നും ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കൂടുതൽ ഊർജം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാന ഭാഗങ്ങളുടെ ഇറക്കുമതിയിൽ ഇളവുകൾ, വാഹന ഭാഗങ്ങൾക്ക് താരിഫ് ക്വാട്ട, ജനറിക് ഫാർമസ്യൂട്ടിക്കൽ മേഖലയിലെ അവസരങ്ങൾ എന്നിവയും കരാറിലൂടെ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ചോളം, ഗോതമ്പ്, അരി, സോയ, കോഴി, പാൽ, ചീസ്, എത്തനോൾ, പുകയില, ചില പച്ചക്കറികൾ, മാംസം എന്നിവ ഉൾപ്പെടെയുള്ള കാർഷിക-പാൽ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുന്നതായും അദ്ദേഹം പറഞ്ഞു. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഗ്രാമീണ ഉപജീവന മാർഗങ്ങൾ നിലനിർത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്നും പീയൂഷ് ഗോയൽ അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
