ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ അമേരിക്കയുടെ പ്രതികരണത്തിൽ ഇന്ത്യ അതൃപ്തി അറിയിച്ചു. യുഎസിൻ്റെ അനാവശ്യ ഇടപെടൽ ഉഭയകക്ഷി ബന്ധം അസ്ഥിരപ്പെടുത്തുമെന്ന് ഇന്ത്യ പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരവും ആഭ്യന്തര കാര്യങ്ങളും മാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുഎസ് എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ നടത്തിയ പ്രതികരണത്തിലാണ് ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചത്.
അവരുടെ പരാമർശം അനാവശ്യമാണ്. ഇന്ത്യയിലെ നടപടിക്രമങ്ങൾ നിയമവാഴ്ചയിലൂടെയാണ് മുന്നോട്ട് പോകുന്നത്. സമാന ചിന്താഗതിയുള്ളവർ, പ്രത്യേകിച്ച് ജനാധിപത്യ വിശ്വാസികൾ ഇത് അംഗീകരിക്കാൻ മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ടും യുഎസ് പ്രതികരിച്ചിരുന്നു. ഇതിനെയും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ശക്തവും സ്വതന്ത്രവുമായ ജനാധിപത്യ സ്ഥാപനങ്ങളാണ് രാജ്യത്തേതെന്ന് ആവർത്തിച്ച വിദേശകാര്യ മന്ത്രാലയം, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നിയമസംവിധാനങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
കേജ്‌രിവാളിന്റെ അറസ്റ്റും മദ്യനയ കേസുമായി ബന്ധപ്പെട്ടു യുഎസ് നടത്തിയ പരാമർശത്തിന്റെ പേരിൽ യുഎസ് നയതന്ത്രജ്ഞയായ ന്യൂഡൽഹിയിലെ ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ ഇന്ത്യയുടെ നടപടി നിരീക്ഷിക്കുന്നത് തുടരുമെന്നും സുതാര്യമായ, നിയമപരമായ നടപടികൾ ഉണ്ടാകണമെന്നും പ്രസ്താവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്