ഹൈദരാബാദിലെ പ്രശസ്തമായ സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ വനിതാ ട്രെയിനിംഗ് ഓഫീസർക്ക് നേരെ സഹപ്രവർത്തകന്റെ അതിക്രമം. കൂട്ടത്തിലുള്ള മറ്റ് ഐപിഎസ് ട്രെയിനികളിലൊരാൾ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന പരാതിയുമായി മുപ്പതുകാരിയായ വനിതാ ഉദ്യോഗസ്ഥ രംഗത്തെത്തി. പ്രതിയായ സഹപ്രവർത്തകനെതിരെ ഹൈദരാബാദിലെ അട്ടാപ്പൂർ പോലീസ് ഗുരുതര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
ട്രെയിനിംഗ് കാലയളവിൽ ഉദയ് കൃഷ്ണ റെഡ്ഡി എന്ന സഹപ്രവർത്തകൻ തുടർച്ചയായി തന്നോട് അനാദരവോടെ പെരുമാറുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വാട്സ്ആപ്പിലൂടെ ലൈംഗികച്ചുവയുള്ള മെസ്സേജുകൾ അയക്കുകയും മറ്റ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് അധിക്ഷേപിക്കുകയും ചെയ്തതായി ആരോപണമുണ്ട്. മറ്റൊരു ട്രെയിനിയുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഉദയ് കൃഷ്ണ റെഡ്ഡി ഉപദ്രവം തുടങ്ങിയത്.
ആരോപണം സമ്മതിക്കാൻ നിർബന്ധിച്ച പ്രതി ഭീഷണിപ്പെടുത്തി ഫോൺ പാസ്‌വേഡ് കൈക്കലാക്കിയെന്നും പരാതിക്കാരി വ്യക്തമാക്കി. ഇതിന് പിന്നാലെ ഫോണിലെ സ്വകാര്യ സന്ദേശങ്ങൾ നിർബന്ധപൂർവ്വം വായിച്ചു നോക്കാൻ ശ്രമിച്ചു. നിരന്തരമായി വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പ്രശ്നം ഗുരുതര അവസ്ഥയിലേക്ക് നീങ്ങിയത്.
കഴിഞ്ഞ ആഴ്ചകളിൽ അതിക്രമത്തിന്റെ സ്വഭാവം കൂടുതൽ രൂക്ഷമായതായാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. തന്നെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും മുടിക്ക് കുത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി വനിതാ ഉദ്യോഗസ്ഥ ആരോപിക്കുന്നു. ഇതേ സമയം കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതി ശരീരത്തിലേക്ക് കോണ്ടം പാക്കറ്റുകൾ എറിഞ്ഞതായും പരാതിയിലുണ്ട്.
തന്റെ സമ്മതമില്ലാതെ സ്വകാര്യ വീഡിയോ ചിത്രീകരിക്കുകയും അത് ഭർത്താവിന് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും പരാതിക്കാരി ആരോപിക്കുന്നു. ഇതിന് പുറമെ വ്യാജ പ്രചാരണങ്ങൾ നടത്തി സഹപ്രവർത്തകർക്ക് മുന്നിൽ തനിക്കുള്ള പേരും പ്രശസ്തിയും നശിപ്പിക്കാൻ ശ്രമിച്ചതായും ഇവർ എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും പ്രസക്തമായ വിവിധ വകുപ്പുകൾ പ്രകാരമാണ് അട്ടാപ്പൂർ പോലീസ് കേസ് എടുത്തു അന്വേഷണം നടക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ, സ്വകാര്യത ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിഷയത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന പോലീസ് പരിശീലന കേന്ദ്രത്തിൽ നിന്ന് ഉയർന്നുവന്ന ഈ സംഭവം സിവിൽ സർവീസ് മേഖലയിലാകെ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
English Summary:
A female IPS probationer undergoing training at the Sardar Vallabhbhai Patel National Police Academy in Hyderabad has lodged a complaint against her batchmate Uday Krishna Reddy accusing him of physical assault, sexual harassment, and blackmail. Hyderabad Police registered a case under relevant sections of the BNS and IT Act following the woman officers complaint.
Tags:
Malayalam News, News Malayalam, Latest Malayalam News, Vachakam News, Hyderabad IPS Trainee Case, SVPNPA Hyderabad, IPS Probationer Harassment
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
